രണ്ടാം ബലാത്സംഗക്കേസ്: മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ച പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദംകേൾക്കും. കേസിൽ രേഖാമൂലം എതിർപ്പ് നൽകാനും വാദത്തിനുമായി മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. എന്നാൽ കേസ് നീട്ടിക്കൊണ്ടുപോകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.
മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹർജി നൽകിയത്. തന്നെ വാട്സ് ആപ്പ് കോൾ വഴി മാങ്കൂട്ടത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് അതിജീവിത എസ്ഐടിയെ അറിയിച്ചിരുന്നു. തുടർന്ന്, പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതായി എസ്ഐടി കോടതി അറിയിച്ചു. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ജാമ്യവ്യവസ്ഥയിലെ ഉപാധി ലംഘിക്കപ്പെട്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
കർശന ഉപാധികളോടെയായിരുന്നു തിരുവനന്തപുരം സെഷൻസ് കോടതി മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. ജാമ്യകാലയളവിൽ അതിജീവിതമാരെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് ജാമ്യഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു.
രാഹുൽ പ്രതിയായ മറ്റു രണ്ടു ബലാത്സംഗക്കേസുകളിലും മുൻകൂർജാമ്യം ലഭിച്ചിരുന്നു. ഗുരുതരവും ക്രൂരവുമായ ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളുമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അതിജീവിതമാർ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അനുയായികളിൽനിന്നുള്ള സൈബർ ആക്രമണങ്ങളും അതിജീവിതകൾ നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്ത് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.










0 comments