ഹൃദയമാണ് ഹൃദ്യം
'കുഞ്ഞ് രക്ഷപെട്ടത് കേരളത്തിലായതിനാല്‍ ' ; യുപി ദമ്പതികളുടെ പിഞ്ചുകുഞ്ഞിന് ഹൃദ്യത്തിലൂടെ പുതുജീവൻ

രുചിയും ശിശുപാലും
തിരുവനന്തപുരം : ഉത്തർപ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. വെള്ളിയാഴ്ച ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കൃത്യമായ ഇടപെടലുകളിലൂടെ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ചെടുത്ത ഹൃദ്യം ടീമിനേയും ചികിത്സ നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
യുപി ധനൗറ സ്വദേശിയും യന്ത്രഓപ്പറേറ്ററുമായ ശിശുപാലും ഭാര്യയും രണ്ട് വർഷം മുമ്പാണ് കോട്ടൂർ ആരോഗ്യകേന്ദ്രത്തിന് സമീപം താമസമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൈക്കുഞ്ഞ് രാംരാജുമായി മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ശിശുപാൽ എത്തിയത്. കുഞ്ഞിന്റെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറവായിരുന്നു. ശ്വാസം നിലയ്ക്കാറായ അവസ്ഥയിലായിരുന്നു കുഞ്ഞ്. തുടർന്ന് കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞതോടെ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫ് അതിവേഗം ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന 'ട്രൈകസ്പിഡ് അട്രേസിയ' എന്ന ഹൃദ്രോഗമായിരുന്നു രാംരാജിന്. തുടർന്ന് ആരോഗ്യ വകുപ്പ് വേഗത്തിൽ ഇടപെടുകയും കോഴിക്കോടുള്ള ഹൃദ്യം എംപാനൽഡ് ആശുപത്രിയിൽ വെള്ളിയാഴ്ച സൗജന്യമായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
കേരളത്തിനും ഇവിടുത്തെ ആരോഗ്യപ്രവർത്തകർക്കും രുചിയും ശിശുപാലും നന്ദി പറഞ്ഞു. 'കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു. ഉത്തർപ്രദേശിൽ ഇത്തരം സംവിധാനങ്ങളൊന്നും പാവങ്ങൾക്കൊപ്പം നിൽക്കാറില്ല. ആർക്കും ഇതേക്കുറിച്ചൊന്നും അറിയുക പോലുമില്ല' - ശസ്ത്രക്രിയയ്ക്കു ശേഷം ശിശുപാൽ പറഞ്ഞു.









0 comments