ആ മാപ്പ് ഔദാര്യമല്ല; ബി ഗോപാലകൃഷ്ണന്റെ വാദം പൊളിയുന്നു

കൊച്ചി : സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയോടുള്ള ഖേദം പ്രകടിപ്പിക്കൽ തന്റെ ഔദാര്യമെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വാദം പൊളിയുന്നു. ഖേദം പ്രകടിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഗോപാലകൃഷ്ണൻ പി കെ ശ്രീമതിയുമായിയുണ്ടാക്കിയ ഒത്തുതീർപ്പുരേഖ പുറത്തായി. ചാനൽ ചർച്ചയിലെ അപകീർത്തികരമായ പരാമർശത്തിന് മാധ്യമങ്ങൾക്കുമുന്നിൽ ഖേദം പ്രകടിപ്പിക്കാമെന്ന് ഗോപാലകൃഷ്‌ണൻ സമ്മതിച്ചതായാണ് രേഖയിലുള്ളത്. മാപ്പുപറഞ്ഞാൽ കേസ് റദ്ദാക്കാൻ പി കെ ശ്രീമതി തയ്യാറാണെന്നും അതിലുണ്ട്.
പി കെ ശ്രീമതിയോട് ഗോപാലകൃഷ്‌ണൻ വ്യാഴാഴ്‌ചയാണ് മാപ്പുപറഞ്ഞത്. ഹൈക്കോടതി പരിസരത്ത് മാധ്യമങ്ങൾക്കുമുന്നിലായിരുന്നു പരസ്യ മാപ്പുപറച്ചിൽ. സ്‌ത്രീ, രാഷ്ട്രീയപ്രവർത്തക എന്നീ നിലകളിൽ ശ്രീമതിക്കുണ്ടായ മാനസികവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ ഗോപാലകൃഷ്‌ണൻ, ഒരു തെളിവും രേഖയും ഇല്ലാതെയായിരുന്നു തന്റെ ആരോപണമെന്നും സമ്മതിച്ചിരുന്നു.
മുൻ ജില്ലാ ജഡ്ജി മുഹമ്മദ് യൂസഫായിരുന്നു ഹൈക്കോടതി നിർദേശപ്രകാരം മധ്യസ്ഥ നടപടിക്രമങ്ങൾക്ക് നേതൃത്വം കൊടുത്തത്. അദ്ദേഹം തയ്യാറാക്കിയ മീഡിയേഷൻ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.









0 comments