print edition അയ്യപ്പസംഗമം: കഥകൾ പൂഴ്‌ത്തി മാധ്യമങ്ങൾ

പ്രത്യേക ലേഖകൻ
Published on Mar 07, 2026, 12:12 AM | 1 min read
തിരുവനന്തപുരം: ഓഡിറ്റ് ചെയ്ത കണക്ക് പരിശോധിച്ചശേഷം ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ പുറത്തുവന്നതോടെ, ആഗോള അയ്യപ്പസംഗമം സംബന്ധിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും പാടിനടന്ന കള്ളക്കഥകൾ പൊളിഞ്ഞു. അഴിമതി, ക്രമക്കേട്, മുഖ്യമന്ത്രിക്ക് കിടക്ക വാങ്ങി, പ്രസിഡന്റിന് താമസിക്കാൻ ആഡംബര ഹോട്ടൽ, നന്ദഗോവിന്ദൻ ഭജൻസിന് ലക്ഷങ്ങൾ കൈമാറി, വിജയ് യേശുദാസിനെ പറ്റിച്ചു തുടങ്ങി ദിവസങ്ങൾ നീണ്ട കള്ള പ്രചാരണമാണ് നടത്തിയത്. എന്നാൽ, വ്യാഴാഴ്‌ച ഓഡിറ്റ് കമ്പനി നൽകിയ കണക്ക് സംബന്ധിച്ച് കോടതി ഉത്തരവ് ഇറങ്ങിയിട്ടും മാധ്യമങ്ങൾക്ക് ബ്രേക്കിങ് വാർത്തയല്ല. നേരത്തെ കെട്ടിപ്പൊക്കിയതെല്ലാം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമായതോടെ മാധ്യമങ്ങളും പ്രതിപക്ഷവും മാളത്തിൽ കയറി.
ഓഡിറ്റ് റിപ്പോർട്ടുകളിലെ സാധാരണപിഴവുകളും വ്യക്തതവേണ്ട രേഖകളുടെ അഭാവവും സ്പോൺസർഷിപ്പ് സംബന്ധിച്ച് ദേവസ്വം നൽകേണ്ട വിശദീകരണങ്ങളുമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. മുൻപ് കോടതിയിൽ നൽകിയ റിപ്പോർട്ട് തയ്യാറാക്കിയവർക്ക് പറ്റിയ പിശകുകളും ബോധ്യപ്പെട്ടു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ബില്ലുകൾ, വൗച്ചറുകൾ, ലെഡ്ജറുകൾ, കാഷ് ബുക്ക് തുടങ്ങിയ രേഖകൾ പരിശോധിച്ചു. ഒരു കാര്യത്തിലും അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയില്ല.
സംഗമം സംഘടിപ്പിക്കാൻ ഐഐഐസിയെ ദേവസ്വം ബോർഡ് തെരഞ്ഞെടുത്തതിലെ പോരായ്മ ചൂണ്ടിക്കാട്ടിയ കോടതി എംഒയുവിലും കരാറിലുമുള്ള സുതാര്യ നിബന്ധനകൾ എടുത്തുപറഞ്ഞു. സർക്കാർ സ്ഥാപനമായ ഐഐഐസിയെത്തന്നെ ഏൽപ്പിച്ചത് അവരുടെ മുൻപരിചയംവച്ചാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിക്കേണ്ടിവന്നതിനാലാണ് നടപടിക്രമങ്ങളിൽ പോരായ്മവന്നതെന്നും വിശദീകരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തും.









0 comments