print edition കേരളത്തിലേക്ക് കൂടുതൽ സർവീസുമായി വിമാനക്കമ്പനികൾ

ബഷീർ അമ്പാട്ട്
Published on Apr 30, 2026, 12:00 AM | 1 min read
കരിപ്പൂർ: മെയ് ഒന്നുമുതൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകളുമായി വിമാനക്കമ്പനികൾ. ഇതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് നിർത്തിവച്ച സർവീസുകളും പുനരാരംഭിക്കും. ഇന്ധന വിലവർധന നിലനിൽക്കുന്നുണ്ട്.
എയർ ഇന്ത്യ എക്‌സ്‌പ്രസും ഖത്തർ എയർവെയ്സും വെള്ളിയാഴ്ചമുതൽ കൂടുതൽ സർവീസ് തുടങ്ങും. ഖത്തറിൽനിന്ന് കരിപ്പൂരിലേക്ക് പ്രതിദിന സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രഖ്യാപിച്ചത്. ഖത്തർ സമയം പകൽ 1.20ന് ദോഹയിൽനിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 8.55ന് കരിപ്പൂരിലിറങ്ങും. ഇൻഡിഗോയും വെള്ളിയാഴ്-ച മുതൽ സർവീസ് തുടങ്ങും. ഇൻഡിഗോ ദോഹയിൽനിന്ന് കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിലേക്കും സർവീസ് ആരംഭിക്കും.
എയർ ഇന്ത്യ എക്‌സ്‌പ്രസ് യുഎഇ – കേരള സെക്‌ടറുകളിലേക്കും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച മുതൽ നെടുമ്പാശേരി, കരിപ്പൂർ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. അബുദാബിയിൽനിന്ന് വ്യാഴം പകൽ 3.05ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 6096 വിമാനം രാത്രി 7.05നും അൽഐനിൽനിന്ന് പകൽ3.30ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 6613 വിമാനം രാത്രി 7.30നും കരിപ്പൂരിലിറങ്ങും. അബുദാബിയിൽനിന്ന് നെടുമ്പാശേരിയിലേക്കുള്ള ഐഎക്‌സ് 6076 വിമാനം വ്യാഴം പകൽ 2.45നും നെടുമ്പാശേരിയിലെത്തും.
അബുദാബി, അൽഐൻ എന്നിവിടങ്ങളിൽനിന്ന് കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിലേക്കും ദുബായിൽനിന്ന് കണ്ണൂരിലേക്കും എയർ ഇന്ത്യ എക്‌സ്‌പ്രസ് വ്യാഴാഴ്‌ച സർവീസ് തുടങ്ങും. കേരളത്തിലേയ്‌ക്ക് ദിവസേന ഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവ ഒന്നിലേറെ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ടിക്കറ്റ് നിരക്കും കൂടുതലാണ്.










0 comments