ശുചീകരണം പാളി: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാല് ദിവസമായിട്ടും മാലിന്യം നീക്കിയില്ല; മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി.
ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നത് വലിയ ആരോഗ്യഭീഷണി ഉയർത്തുകയാണ്. നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പാളിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചാരവും റോഡരികുകളിൽ കെട്ടിക്കിടക്കുകയാണ്. ഇത് പ്രദേശത്ത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ശുചീകരണം പരാജയപ്പെട്ടെന്ന വാർത്തകൾ വന്നതോടെ ചിലയിടങ്ങളിൽ മാലിന്യം നീക്കാൻ ശ്രമം തുടങ്ങിയെങ്കിലും പ്രധാന കേന്ദ്രങ്ങളിൽ ഇപ്പോഴും മാലിന്യക്കൂമ്പാരമാണ്. മുൻവർഷങ്ങളിൽ പൊങ്കാല കഴിഞ്ഞ ഉടൻ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ തടസ്സപ്പെട്ടത് നഗരസഭയുടെ വീഴ്ചയാണ്.
സ്വന്തം പരാജയം മറച്ചുവെക്കാൻ നഗരസഭ അധികൃതർ സർക്കാരിന് മേൽ കുറ്റം കെട്ടിവെക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുന്ന ഈ മാലിന്യ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഭക്തരുടെയും നാട്ടുകാരുടെയും ആവശ്യം.










0 comments