'പഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചത് നിങ്ങളുടെ സിം'; കെ ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം

എംഎൽഎ കെ ശാന്തകുമാരി
പാലക്കാട്: കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം. മലയാളി ഉൾപ്പെടുന്ന വ്യാജ ഡിജിറ്റൽ അറസ്റ്റ് സംഘമാണ് പഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചത് കെ ശാന്തകുമാരിയുടെ ഫോണാണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയത്. രണ്ട് മണിക്കൂർ തട്ടിപ്പ് സംഘം ഫോണിൽ സംസാരിച്ചുവന്നും ഒടുവിൽ സംശയം തോന്നിയതോടെയാണ് വ്യാജ ഡിജിറ്റൽ അറസ്റ്റ് സംഘമാണ് തന്നെ വിളിച്ചതെന്ന് മനസിലായതെന്നും ശാന്തകുമാരി എം എൽ എ കുഴൽമന്ദം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആദ്യം വിളിച്ചപ്പോൾ യഥാർത്ഥ ഉദ്യോഗസ്ഥരാകും എന്നാണ് കരുതിയതെന്നും എന്നാൽ സംസാരിച്ച് വന്നപ്പോൾ നോർത്ത് ഇന്ത്യൻ ചുവയുള്ള മലയാളത്തിൽ ഒരാൾ സംസാരിച്ചപ്പോൾ ഇത് വ്യാജ ഡിജിറ്റൽ അറസ്റ്റ് സംഘമാണെന്ന് തിരിച്ചറിയുകയായിരുന്നു എന്നും എംഎൽഎ പറഞ്ഞു. ഇതോടെ വിഷയം പൊലീസിൽ അറിയിച്ച് പരാതിപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥനെന്ന പേരിൽ ആദ്യം വിളിച്ചയാൾ പറഞ്ഞത് നിങ്ങളുടെ പേരിൽ മുംബൈയിൽ ഒരു ഡോക്യുമെൻറ് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്നും ഇത് വെച്ച് സിം കാർഡ് എടുത്തുവെന്നുമായിരുന്നു. എന്നാൽ താൻ അത് നിഷേധിച്ചതോടെ, ഈ സിം കാർഡ് പഹൽഗാം ഭീകരാക്രമണത്തിലെ പ്രതി ഉപയോഗിച്ചിട്ടുണ്ട് എന്നുകൂടി വിളിച്ചയാൾ പറഞ്ഞുവെന്ന് എംഎൽഎ പറഞ്ഞു.
തുടര്‍ന്ന് സൈബർ സെല്ലിൻറെ തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേസിലേക്ക് ഫോൺ കണക്ട് ചെയ്യാം എന്ന് തട്ടിപ്പ് സംഘം അറിയിക്കുകയും അൽപ സമയത്തിന് ശേഷം മറ്റൊരാൾ ഫോണിൽ സംസാരിക്കുകയുമായിരുന്നു. അയാൾ നോർത്ത് ഇന്ത്യൻ ചുവയുള്ള മലയാളത്തിൽ സംസാരിച്ച് തുടങ്ങിയതോടെ സംഭവം വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് ശാന്തകുമാരി എം എൽ എ പറഞ്ഞു.










0 comments