അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകം: രണ്ട് പേർ കൂടി അറസ്റ്റിൽ

അറസ്റ്റിലായ വിനോദ്കുമാർ, ജഗദീഷ്കുമാർ എന്നിവർ
വാളയാർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായി അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ വിനോദ്കുമാർ(54) ജഗദീഷ്കുമാർ(49) എന്നിവരാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചും വാളയാർ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെന്ന് സംശയിക്കുന്ന ചിലർ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. 17 ന് വൈകിട്ടാണ് അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേലിനെ 'ബംഗ്ലാദേശി അല്ലേ' എന്ന് ചോദിച്ച് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി രാംനാരായൺ മരിച്ചു.
കേസിൽ ബിജെപി പ്രവർത്തകരായ എ അനു, സി പ്രസാദ്, സി മുരളി, കെ ബിബിൻ, അനന്തൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.










0 comments