കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

കാട്ടാക്കട: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. അടുത്ത സുഹൃത്തിന്റെ വിയോഗത്തിലുണ്ടായ കടുത്ത മാനസിക വിഷമത്തെ തുടർന്ന് കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന സാമുവൽ–ലതികാംബിക ദമ്പതികളുടെ മകൾ അബിയ ആണ് മരിച്ചത്. കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അബിയയെ കണ്ടെത്തിയത്. ഒരു മാസം മുൻപ് അബിയയുടെ അടുത്ത സുഹൃത്തായ തീർത്ഥ എന്ന പെൺകുട്ടി ജീവനൊടുക്കിയിരുന്നു. ഇതിനുശേഷം അബിയ കടുത്ത മാനസിക സങ്കടത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ മനോവിഷമമാണ് അബിയയെ ഇത്തരമൊരു തീവ്രമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അബിയയുടെ അപ്രതീക്ഷിത വിയോഗം കുളത്തുമ്മൽ സ്കൂളിലെ അധ്യാപകരെയും സഹപാഠികളെയും നാട്ടുക്കാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രൊഫഷണലുകളുടെ സഹായം തേടുക. സഹായത്തിനായി വിളിക്കൂ: ദിശ - 1056, മൈത്രി - 0484 2540530)










0 comments