കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജമാഅത്തെ ഇസ്ലാമിയ്ക്ക് നിയമസഭാ സീറ്റ്; യുഡിഎഫിന്റെ ഉറപ്പ്

പി വി ജീജോ
Published on Jun 11, 2025, 10:42 AM | 1 min read
നിലമ്പൂർ: മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയസംഘടനയായ വെൽഫെയർ പാർടിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നൽകും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സീറ്റാവും പരിഗണിക്കുക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പിന്തുണയ്‌ക്ക് പ്രത്യുപകാരമാണിത്.
കോൺഗ്രസിന്റെ സീറ്റിൽ പൊതുസ്വതന്ത്രൻ എന്ന ലേബലിലാകും വെൽഫെയർ പാർടി മത്സരിക്കുക. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ മുന്നണിയായും മത്സരിക്കും. തെക്കൻ കേരളത്തിലേതടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കാമെന്നാണ് ധാരണ. പ്രചാരണത്തിൽ പങ്കാളിത്തം നൽകണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. അസോസിയേറ്റ് അംഗത്വത്തിനൊപ്പമാണ് പഞ്ചായത്ത്– നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യം ഉറപ്പാക്കിയത്.
വെൽഫെയർപാർടി നേതാക്കളും കോൺഗ്രസ്–- മുസ്ലിംലീഗ് നേതൃത്വവും മൂന്നുവട്ടം ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും താൽപര്യമെടുത്തായിരുന്നു ചർച്ചകൾ. എസ്‌ഡിപിഐയും പി വി അൻവറും മത്സരിക്കുന്നതിനാൽ ജമാഅത്തെ പിന്തുണ നഷ്‌ടമാക്കരുതെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടും അവർക്ക് തുണയായി.









0 comments