"അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടി, കോടതിവിധി ബിജെപിയ്ക്കും കോൺഗ്രസിനും ആഘാതം"; കെജ്‍രിവാളിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാള്‍
തിരുവനന്തപുരം: ഡൽഹി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽപ്പെടുത്തി വേട്ടയാടുന്ന കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ബിജെപിക്കു മാത്രമല്ല ഇക്കാര്യത്തിൽ രാഷ്ട്രീയ ദുഷ്ട ലക്ഷ്യം വെച്ച് ബിജെപിയെ സഹായിച്ച കോൺഗ്രസിനും ആഘാതമാണ് കോടതിവിധിയെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ആയുധമാക്കി ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെയാണ് കോടതി ഫലത്തിൽ ചോദ്യം ചെയ്തിരിക്കുന്നത്. തെളിവുകൾ ഇല്ലാതെ പ്രതി ചേര്‍ത്തതിന് സിബിഐക്കെതിരെ കോടതി കടുത്ത വിമർശം ഉന്നയിക്കുന്ന നിലയുണ്ടായി.
അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ബിജെപി സർക്കാർ രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ഡൽഹിയിൽ ജനഹിതം അട്ടിമറിച്ച് ആം ആദ്മി പാർടിയെ പരാജയപ്പെടുത്തിയത്.
കെജരിവാളിനെ ജയിലിലടക്കാൻ ആദ്യം ചരടുവലിച്ചത് കോൺഗ്രസ്സ് പാർടിയാണ്. മദ്യനയത്തിൽ അഴിമതി ആരോപിച്ച് 2022 ജൂണിൽ അന്നത്തെ ഡൽഹി പിസിസി പ്രസിഡന്റാണ് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഡൽഹി പൊലീസിനെ സമീപിക്കുന്നത്.
ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടത്. കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്റെ പരാതികൾ ആയുധമാക്കിയാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ആം ആദ്മി സർക്കാരിനെ വേട്ടയാടിയത്. ആം ആദ്മി സർക്കാരിനെതിരെ ബിജെപിയുടെ മെഗാഫോൺ ആയി മാറിയ കോൺഗ്രസ് ആണ് ഡൽഹിയിലെ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുകക്ഷിയായതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ കെജരിവാളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.










0 comments