ഓണം ലക്ഷ്യമിട്ട് കൃത്രിമ വിലക്കയറ്റം; വെളിച്ചെണ്ണവില കുതിക്കും

തിരുവനന്തപുരം: ഓണത്തിന് ഉപ്പേരി വറുത്തു കോരാനും പപ്പടം കാച്ചാനുമുള്ള വെളിച്ചെണ്ണ മലയാളിയുടെ കൈപൊള്ളിക്കും. ഓണക്കാലം ലക്ഷ്യമിട്ട് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചത്തോടെ ഒരിടവേളയ്ക്കു ശേഷം വെളിച്ചെണ്ണവിലയും കുതിക്കുകയാണ്. തിങ്കളാഴ്ചയോടെ വില 300 കടന്നു. ഇനിയും കൂടാനാണ് സാധ്യത.
തേങ്ങയ്ക്കും കൊപ്രയ്ക്കും ക്ഷാമമില്ലെങ്കിലും തമിഴ്നാട്ടിലെ വെളിച്ചെണ്ണ വിപണനകേന്ദ്രങ്ങളുടെ ഇടപെടലാണ് മലയാളികൾക്ക് തിരിച്ചടിയാവുന്നത്. ആവശ്യത്തിന് സാധനങ്ങൾ ഉണ്ടായിട്ടും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടാൻ മില്ലുകൾ സംഘടിതമായി ശ്രമിക്കുകയാണ്. ഓണം വിപണി മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ വൻകിട കച്ചവടക്കാർ കൊപ്ര വ്യാപകമായി ശേഖരിച്ചിരുന്നു. ഇതോടെയാണ് 260ൽ നിന്നും വെളിച്ചെണ്ണ വില 300ലേക്ക് കടന്നത്.
ഫെസ്റ്റിവൽ അവസരങ്ങളിൽ തമിഴ്നാട്ടിലെ വിപണകേന്ദ്ര ലോബികളുടെ ഇടപെടലാണ് വിലക്കയറ്റത്തിന് പിന്നിലെന്ന് കൊച്ചി ഒയിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് തലത് മഹമൂദ് ദേശാഭിമാനി ഓൺലൈനിനോട് പറഞ്ഞു.
മാർക്കറ്റിൽ കൃത്യമായി ഇടപെടാൻ യുഡിഎഫ് സർക്കാരിന് കഴിയാതെ പോവുന്നതും തിരിച്ചടിക്ക് ആക്കംകൂട്ടി. നേരത്തെ ഓണക്കാലത്ത് വെളിച്ചെണ്ണവില ക്രമാതീതമായി വർധിച്ചപ്പോൾ സർക്കാർ ഇടപെട്ട് കുറച്ചിരുന്നു. കേര വെളിച്ചെണ്ണ ഉൾപ്പെടെ വില കുറച്ച് സപ്ലൈകോയിലൂടെ വിതരണം ചെയ്‌തത് സാധാരണക്കാർക്ക് ആശ്വാസമേകാനും കഴിഞ്ഞു.










0 comments