ഫൈവ്സ്റ്റാർ ഹോട്ടലിൽ റൂമെടുത്ത് മക്കളെ കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് പിതാവ്

ബെംഗളൂരു: ഫൈവ്സ്റ്റാർ ഹോട്ടൽ മുറിയിൽ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. പത്തും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊന്ന ശേഷം നാഗവാര സ്വദേശിയായ ഇമ്രാൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇമ്രാൻ കുട്ടികളോടൊപ്പമാണ് ഹോട്ടലിൽ മുറിയെടുത്തത്. വൈകുന്നേരത്തോടെ ഹോട്ടലിലെ ശുചീകരണ ജീവനക്കാർ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടികളെ കിടക്കയിൽ മരിച്ച നിലയിലും, ഇമ്രാനെ ശുചിമുറിയിൽ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച നിലയിലും കണ്ടെത്തിയത്.
കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇമ്രാൻ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. "ഇങ്ങനെയുള്ള അമ്മയോടൊപ്പം കുട്ടികൾ വളരരുതെന്ന് കരുതിയാണ് അവരെ കൊന്ന് ഞാനും ജീവനൊടുക്കാൻ തീരുമാനിച്ചത്" എന്ന് ഇമ്രാൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
മക്കളെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ആശുപത്രിയിൽ വെച്ച് ഇമ്രാൻ സമ്മതിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി കെ മിഥുൻ കുമാർ അറിയിച്ചു. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട ശേഷം മാത്രമേ കൂടുതൽ വിവരങ്ങളും സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങളും പൂർണമായി വ്യക്തമാകൂ എന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056









0 comments