ഹിമാചലിൽ ദുരിതം വിതച്ച് മഴ തുടരുന്നു; നഷ്ടമായത് 157 ജീവനുകൾ, 59 റോഡുകൾ ഗതാഗത യോഗ്യമല്ലാതായി

ഷിംല: ഹിമാചൽ പ്രദേശിൽ ദുരിതം വിതച്ച് മഴയും മണ്ണിടിച്ചിലും തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ വിവിധ സംഭവങ്ങളിലായി 157 മനുഷ്യ ജീവനുകൾ നഷ്ടമായി. മലയോര മേഖലകളിലെ 259 റോഡുകൾ മഴയിലും വെള്ളപ്പാച്ചിലിലും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. മഴ തുടങ്ങിയ ജൂൺ 30 മുതൽ ഇതുവരെയുള്ള കണക്കുകളാണിത്.
ഇതുവരെ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമായി 68 മരണങ്ങളാണ് രേഖപ്പെടുത്തിയത്. മലമ്പാതകളിലെ ദുഷ്കരമായ കാലാവസ്ഥയിൽ റോഡ് അപകടങ്ങളിൽ മാത്രം 89 പേര്‍ മരിച്ചു. 257 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഒറ്റപ്പെട്ടുപേയ മേഖകളിൽ തെരച്ചിലും അന്വേഷണവും ഇനിയും വെല്ലുവിളിയായി തുടരുന്നു. 800 ൽ അധികം കെട്ടിടങ്ങൾ തകര്‍ന്നതായാണ് ഔദ്യോഗിക കണക്കുകൾ. ഇരുന്നൂറോളം വൈദ്യുത ട്രാൻസ്ഫോമറുകളും നിശ്ചലമായിട്ടുണ്ട്. മാണ്ഡി, ഷിംല, കുളു മേഖലയിലാണ് ഇവയിൽ അധികവും.
കുളുവിൽ നദികളിലും അരുവികളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിരിക്കുകയാണ്. മലയോരങ്ങളിൽ നിന്ന് കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളും, ഒഴുകിയെത്തിയ വെള്ളപ്പാച്ചിലിൽ വാഹനങ്ങളും താൽക്കാലിക പാലങ്ങളും ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.








0 comments