സർജൻമാർക്ക് കോഴ: ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന് അമേരിക്കയിൽ തടവ് ശിക്ഷ

ആദിത്യ ഹുമദ് | Photo Credit: Linkdn/Aditya Humad
വാഷിങ്ടൺ ഡി സി: വ്യാജ കൺസൾട്ടേഷന്റെ പേരിൽ സർജൻമാർക്ക് കോഴ നൽകി കമ്പനിയുടെ ഉൽപന്നങ്ങൾ ഉപയോഗിപ്പിച്ചതിന് ഇന്ത്യൻ വംശജനായ ചീഫ് ഫിനാൻഷ്യൽ ഓഫീസർക്ക് യുഎസ് ഫെഡറൽ കോടതി നാല് മാസം തടവുശിക്ഷ വിധിച്ചു. 9,500 ഡോളർ പിഴയും അടയ്ക്കണം. കേംബ്രിഡ്ജിൽ സ്ഥിരതാമസക്കാരനായ ആദിത്യ ഹുമദിനെ (41)യാണ് കോടതി ശിക്ഷിച്ചത്.
സ്പൈൻഫ്രണ്ടിയറിന്റെ സ്ഥാപകനും പ്രസിഡന്റും സിഇഒയുമായ കിങ്സ്ലി ആർ ചിന്നിനൊപ്പം 2021 സെപ്റ്റംപ്തംബറിലാണ് ആദിത്യ ഹുമദിനെതിരെ കുറ്റം ചുമത്തിയത്. ചെയ്യാത്ത ജോലികൾക്കായി വ്യാജ കൺസൾട്ടേഷൻ ഫീസിന്റെ രൂപത്തിൽ സർജൻമാർക്ക് 540,000 ഡോളറിലധികം കോഴ നൽകാനും അതിന് നേതൃത്വം നൽകാനും ഹുമദ് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. നട്ടെല്ല് ശസ്ത്രക്രിയകളിൽ സ്പൈൻഫ്രണ്ടിയറിന്റെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പ്രേരിപ്പിക്കുന്നതിനായി നൂറുകണക്കിന് ഡോളർ കോഴയായി നൽകി സർജൻമാരെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. ഇതുവഴി സ്പൈൻഫ്രണ്ടിയർ കോടിക്കണക്കിന് ഡോളർ വരുമാനം നേടിയെന്നും കോടതി വിലയിരുത്തി.
കമ്പനിയുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് സാങ്കേതികമായ അഭിപ്രായങ്ങൾ നൽകുന്നതിന് സർജൻമാർക്ക് മണിക്കൂറിന് 250 ഡോളറിനും 1,000 ഡോളറിനും ഇടയിൽ പ്രതിഫലം നൽകുന്ന കരാറുകളിൽ ഹുമദും സ്പൈൻഫ്രണ്ടിയർ കമ്പനിയും ഏർപ്പെട്ടിരുന്നതായി അധികാരികൾ പറഞ്ഞു. എന്നാൽ വാസ്തവത്തിൽ, ശസ്ത്രക്രിയകളിൽ സ്പൈൻഫ്രണ്ടിയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ സർജൻമാർക്ക് പണം നൽകാൻ ഹുമദ് കമ്പനിക്ക് നിർദേശം നൽകുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
കോഴ വാങ്ങിയ ഡോക്ടർമാരിൽ നിന്നുൾപ്പെടെ നാല് ദശലക്ഷം ഡോളറിലധികം പിടിച്ചെടുത്തിട്ടുണ്ട്.









0 comments