ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം മോഷ്ടിച്ചു; മേൽശാന്തിയും സഹായിയായ യുവതിയും പിടിയിൽ

പുനലൂർ
: ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച രണ്ടുപവൻ കവർന്ന കേസിൽ മേൽശാന്തിയെയും സഹായിയായ യുവതിയെയും തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. മാമ്പഴത്തറ ദേവീക്ഷേത്രത്തിലെ മേൽശാന്തി മാന്നാർ കുറത്തിക്കാട് പാക്കോട്ട് മഠത്തിൽ പി മധുസൂദന ശർമ (40), കായംകുളം തട്ടാരമ്പലം മറ്റം സൗത്ത് കൃഷ്ണഭവനിൽ ഗംഗ (47)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് സംഭവം. കർണാടക സ്വദേശിയായ വിശ്വാസി നേർച്ചയായി 16. 2387 ഗ്രാം തൂക്കം വരുന്ന സ്വർണ നെക്ലേസ് ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്നു. ഈ സ്വർണം ദേവസ്വം ബോർഡിൽ നൽകാതെ മേൽശാന്തി തട്ടിയെടുക്കുകയായിരുന്നു.
ആര്യങ്കാവ് ക്ഷേത്രത്തിലെത്തിയ വിശ്വാസി മാമ്പഴത്തറ ക്ഷേത്രത്തിൽ സ്വർണം നൽകിയ വിവരം അധികൃതരോട് പറഞ്ഞു.
എന്നാൽ, ആര്യങ്കാവ് ക്ഷേത്രം അധികൃതർ മാമ്പഴത്തറ ക്ഷേത്രത്തിലെ മേൽശാന്തിയോട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. തുടർന്ന് ദേവസ്വം വിജിലൻസിന് പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി മേൽശാന്തിയെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. തുടർന്ന് ദേവസ്വം അതികൃതർ തെന്മല പൊലീസിൽ പരാതി നൽകി. ഒളിവിൽ പോയ മേൽശാന്തി പളനി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ച് നടക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മേൽശാന്തി ചാത്തന്നൂരിലുള്ള ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുന്നതായി തെന്മല പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച രണ്ടുപവൻ കവർന്ന കേസിൽ മേൽശാന്തിയെയും സഹായിയായ യുവതിയെയും തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ മോഷണം സമ്മതിക്കുകയും മോഷ്ടിച്ച സ്വർണം ഗംഗയുടെ സഹായത്തോടെ ആദ്യം പണയം വയ്‌ക്കുകയും പിന്നീട് വിറ്റതായും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments