print edition 529 പുതിയ തസ്തിക സൃഷ്ടിച്ചു ; 234 കായികതാരങ്ങൾക്ക് നിയമനം നൽകും

തിരുവനന്തപുരം
സംസ്ഥാനത്ത് 529 പുതിയ തസ്‌തികകൂടി സൃഷ്ടിക്കാനും ഒരു തസ്‌തിക അപ്‌ഗ്രേഡ് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 436 ഹെൽത്ത് ഇൻസ്‌പെക്‌ടർമാരുടെ താൽക്കാലിക തസ്‌തികകളും പിഎസ്‌സിയിലെ 35 തസ്‌തികകളും ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റിലെ 52 തസ്‌തികകളും എച്ച്എസ്എസ്ടിയിലെ ആറ് ജൂനിയര്‍ തസ്‌തികകളും ഇതിലുൾപ്പെടും.
ഇപ്പോൾ ഹെൽത്ത് ഇൻസ്‌പെക്‌ടര്‍ ഗ്രേഡ് രണ്ട് താൽക്കാലിക തസ്‌തികകൾ സൃഷ്‌ടിച്ചിട്ടില്ലാത്ത 436 പഞ്ചായത്തുകളിൽ കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്താൻ അനുമതി നല്‍കി.
പിഎസ്‌സിയില്‍ ജോയിന്റ് സെക്രട്ടറി–1, അണ്ടര്‍ സെക്രട്ടറി–3, സെക്‌ഷന്‍ ഓഫീസര്‍– - 6, അസിസ്റ്റന്റ്–18, സിസ്റ്റം മാനേജര്‍, നെറ്റ് വര്‍ക്ക് എൻജിനിയര്‍, സിസ്റ്റം അനലിസ്റ്റ്–1 വീതം, അസിസ്റ്റന്റ് ഹാര്‍ഡ് വെയര്‍ എൻജിനിയര്‍, സെക്യൂരിറ്റി ഗാര്‍ഡ് (ദിവസ വേതനം)–- 2 വീതം എന്നിങ്ങനെയാണ് തസ്‌തികകൾ സൃഷ്‌ടിച്ചത്.ജില്ലാ ജ്യുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റില്‍ 52 തസ്‌തികയാണ് സൃഷ്‌ടിക്കുക. ജൂനിയര്‍ സൂപ്രണ്ട്–18, ബെഞ്ച് ക്ലര്‍ക്ക്– 8, ജൂനിയര്‍ സൂപ്രണ്ട് ആൻഡ് ഹെഡ് ക്ലര്‍ക്ക്–3, ക്ലര്‍ക്ക്–23 എന്നിങ്ങനെയാണ് തസ്‌തികകൾ.
റാന്നി ഇട്ടിച്ചുവട് ഹയര്‍സെക്കൻഡറി സകൂളില്‍ 2024-–25 അധ്യയനവര്‍ഷംമുതല്‍ ബയോസയന്‍സ് ബാച്ചില്‍ ആറ് എച്ച്എസ്എസ്ടി ജൂനിയര്‍ തസ്‌തിക സൃഷ്‌ടിക്കാനും ഒരു എച്ച്എസ്എസ്ടി ഇംഗ്ലീഷ് തസ്‌തിക അപ്ഗ്രേഡ് ചെയ്യാനുമാണ് അനുമതി.
234 കായികതാരങ്ങൾക്ക് നിയമനം നൽകും
സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് കേ-്വാട്ട നിയമനത്തിന് 2020-–24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിയമന നടപടികള്‍ കാലോചിതമായി പരിഷ്‌കരിച്ചാണ് അപേക്ഷ ക്ഷണിക്കുക. കൂടുതല്‍ മത്സരങ്ങള്‍ നിയമനത്തിനുള്ള യോഗ്യതയായി ചേര്‍ക്കാനും തീരുമാനമായി.
2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷത്തെ നിയമനം പൂര്‍ത്തീകരിച്ച ശേഷമാണ് ബാക്കിയുള്ള അഞ്ച് വര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതോടെ ആകെ 15 വര്‍ഷത്തെ നിയമനമാണ് എൽഡിഎഫ് സർക്കാർ കാലത്ത് പൂർത്തീകരിക്കുക. സ്‌പോര്‍ട്‌സ് കേ-്വാട്ടയിൽ 10 വര്‍ഷത്തിനിടെ 500 പേര്‍ക്ക് നിയമനം നൽകി. പ്രത്യേക പരിഗണനയിലൂടെ കെഎസ്ഇബി, കേരളാ പൊലീസ് എന്നിവിടങ്ങളിലുമായി 500 പേര്‍ക്കും ജോലിനല്‍കി.
അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്‌ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിന് പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കും.










0 comments