ഭിന്നശേഷി നിയമനം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും: മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തെപ്പറ്റി വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി നിയമനം നടത്തുന്നത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. അതാത് ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖാന്തരം ലഭ്യമാകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാരെ അഭിമുഖത്തിനായി സ്കൂൾ മാനേജർമാർ വിളിക്കുന്നത്. ആ അഭിമുഖത്തിൽ സ്കൂളുകൾ തിരഞ്ഞെടുക്കുന്ന ആളുകളെയാണ് അധ്യാപകരായി നിയമിക്കുന്നത്. സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വ്യക്തമായ പരിശോധനയ്ക്ക് ശേഷമാണ് എംപ്ലോയ്മെന്റ് ഓഫീസുകൾ ഉദ്യോഗാർഥികളുടെ പട്ടിക തയ്യാറാക്കുന്നത്.
ഇത് പൊതു വിദ്യാഭ്യാസ വകുപ്പിൽ എന്ന് മാത്രമല്ല സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഈ രീതി തന്നെയാണ് തുടരുന്നത്. നാളിതുവരെയായി ഒരു പരാതിയിലോ കോടതിയിലോ ഈ വ്യവസ്ഥ ചലഞ്ച് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് 100 ശതമാനം കൃത്യമായ പ്രക്രിയ ആണെന്ന് വിലയിരുത്താം. ഭിന്നശേഷിക്കാരുടെ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ നൽകുന്നത് ആരോഗ്യ വകുപ്പിന്റെ വിവിധ ഡോക്ടർമാർ അടങ്ങുന്ന പാനലാണ്. വ്യക്തമായ പരിശോധനകൾക്കും ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന വ്യവസ്ഥകൾക്കും അനുസൃതമായാണ് ഈ പാനൽ തയ്യാറാക്കുന്നത്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ തെളിവുസഹിതം പരാതി നൽകുകയാണെങ്കിൽ കർശന നടപടികൾ കൈക്കൊള്ളാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്.ഇത് സംബന്ധിച്ച് ഒരു മാധ്യമത്തിൽ വന്ന വാർത്ത സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.









0 comments