ശബരിമല സ്വർണ്ണക്കൊള്ള: പ്രതിയെ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിച്ചത് കർണാടക കോൺഗ്രസെന്ന് ആന്റോ ആന്റണി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തിച്ചതിൽ തനിക്ക് പങ്കില്ലെന്ന് ആന്റോ ആന്റണി എംപി. കർണാടക കോൺഗ്രസ് നേതാക്കളാണ് ഇതിന് സൗകര്യമൊരുക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എംപിയുടെ പ്രതികരണം.
തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 വർഷം മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്.
എന്നാൽ അന്നത്തെ സന്ദർശനത്തിന് അപ്പോയിന്റ്മെന്റ് എടുത്തു നൽകിയത് കർണാടകയിലെ നേതാക്കളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ശബരിമല തന്ത്രിയുടെ രണ്ടര കോടി രൂപ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് താൻ പിൻവലിച്ചു എന്ന ആരോപണവും ആന്റോ ആന്റണി നിഷേധിച്ചു.
തന്ത്രിക്ക് അവിടെ നിക്ഷേപം ഉണ്ടായിരുന്നില്ലെന്ന് സ്ഥാപന ഉടമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎം നേതാവ് കെപി ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ തന്നെ മനപ്പൂർവം കരുവാക്കാനായി ഉയർത്തുന്നതാണ് എന്നാണ് ആന്റോ ആന്റണിയുടെ വാദം. അതേസമയം, തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും സത്യം തെളിയുമെന്നും ഉദയഭാനു പ്രതികരിച്ചു.










0 comments