print edition മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൽ; വഴിമുട്ടിച്ചത് ലീഗ് : സുകുമാരൻ നായർ


സ്വന്തം ലേഖകൻ
Published on May 14, 2026, 12:01 AM | 1 min read
കോട്ടയം : മുഖ്യമന്ത്രിയെ കണ്ടെത്തുന്നത് വഴിമുട്ടിയത് മുസ്ലിംലീഗിന്റെ ഇടപെടൽ മൂലമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് 30 സീറ്റുപോലും കിട്ടില്ല. ചക്കളത്തിപോരാട്ടം കണ്ടുമടുത്ത ജനങ്ങൾ തിരിച്ച് വോട്ട് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത്. അതിൽ ഇടപെടാൻ ലീഗടക്കം ഒരു ഘടകകക്ഷിക്കും അവകാശമില്ല. ലീഗിന്റെ ഇടപെടലുകൾക്ക് പിന്നിൽ ദുരൂഹതയുണ്ട്. ലീഗ് ഇടപെട്ടതുകൊണ്ടാണ് ഹൈക്കമാൻഡ് സമ്മർദത്തിലായത്. സമ്മർദം ചെലുത്തിയത് ചിലത് ഉള്ളിൽ കണ്ടുകൊണ്ടുതന്നെയാണ്. എല്ലാം കൈപ്പിടിയിൽ ആക്കണമെന്ന ആഗ്രഹം ജനാധിപത്യത്തിന് ചേർന്നതല്ല.
വിദ്യാഭ്യാസവകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം. ഭരണകേന്ദ്രം അനാഥാവസ്ഥയിലാണ്. സ്‌കൂൾ തുറക്കാൻ സമയമായി. ഒരുക്കങ്ങൾ ഒന്നുമായില്ല. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന മൂന്നുപേരും ഫ്ലക്സ്‌വച്ച് പ്രചാരണവും പ്രകടനവും നടത്തുന്നു. ഇതെന്ത് ഏർപ്പാടാണ്. മുഖ്യമന്ത്രി ആരായാലും സ്വീകരിക്കുകയെന്നതാണ് മര്യാദ –സുകുമാരൻ നായർ പറഞ്ഞു.










0 comments