കോടതി വടിയെടുത്താലും കേൾക്കാൻ മനസില്ല; ഡിവെെഎസ്പിക്ക് സംരക്ഷണ കവചവുമായി സർക്കാർ

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാമിനെ സംരക്ഷിക്കുന്നതിനായി സർക്കാർ തുടർച്ചയായി നടത്തുന്ന ഇടപെടലിൽ രൂക്ഷ വിമർശനമാണ് കോടതിയിൽ നിന്നും ആഭ്യന്തര വകുപ്പിനും സർക്കാരിനും നിരന്തരം ഏൽക്കേണ്ടിവരുന്നത്. നിതിൻ രാജിന്റെ മരണത്തിൽ പ്രതി ഡോ. എം കെ റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള പഴുതൊരുക്കി എന്ന കോടതി നിരീക്ഷണത്തിൽ ഡിവൈഎസ്പി സുധീർ കല്ലന് സർക്കാർ സംരക്ഷണം എന്നാണ് ആരോപണം.
അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു . അന്വേഷണത്തിന് ഉത്തരവിടുമെന്നും വ്യക്തമാക്കി. എന്നാൽ ഇത്തരത്തിൽ സർക്കാരിനെതിരെ വിമർശനങ്ങളും താക്കീതുകളും ശാസനകളും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോഴും സംസ്ഥാനം ഭരിക്കുന്ന നേതൃത്വം ഒരു തരത്തിലും ഈ ഓർമപ്പെടുത്തലുകൾ കണ്ട ഭാവം നടിച്ചില്ല.
നിധിൻ രാജിന്റെ മരണം നിലവിൽ നാലാമത്തെ പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. കുടുംബത്തിന്റെ കൂടി താൽപ്പര്യം കണക്കിലെടുത്ത് എൽഡിഎഫ് സർക്കാരാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. അന്വേഷണത്തിൽ പൊലീസ് വഴിവിട്ട് ഇടപെട്ടുവെന്ന് കാണിച്ച് നിധിൻരാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജിയിലാണ് കോടതി രൂക്ഷമായ വിമർശം തുടരുന്നത്. അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുതെന്ന് കഴിഞ്ഞ തവണതന്നെ ആഭ്യന്തരവകുപ്പിന് താക്കീതും നൽകിയതാണ്. എന്നിട്ടും സ്വന്തക്കാരായ ഉദ്യോഗസ്ഥർക്കായി നാണംകെടുകയാണ് സർക്കാർ.
കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിധിൻരാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിനുമുകളിൽനിന്ന് വീണുമരിച്ചത്. ഒന്നാം പ്രതി ഡോ. റാം അന്നുമുതൽ ഒളിവിലായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാൾക്ക് അവിടെ കോൺഗ്രസ് ബന്ധം ഉള്ളതിനാൽ അറസ്‌റ്റും നീണ്ടു. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ക്രൈംബ്രാഞ്ച് അറസ്‌റ്റുചെയ്‌തെങ്കിലും അന്നുതന്നെ ജാമ്യംകിട്ടുന്ന അവസ്ഥയും പൊലീസ് സൃഷ്ടിച്ചു.ഇതിനെതിരെയും കോടതി രൂക്ഷ വിമർശം നടത്തിയതിനാൽ, അന്വേഷണച്ചുമതലയുള്ള എസ്‌പിയെ മാത്രം മാറ്റി സർക്കാർ നിസ്സംഗത തുടരുകയാണ്. അന്വേഷകസംഘാംഗങ്ങളെ മാറ്റിയതായി വാർത്ത വന്നെങ്കിലും മുമ്പുണ്ടായിരുന്നവർതന്നെയാണ് ഇപ്പോഴും അന്വേഷിക്കുന്നത്.










0 comments