അങ്കണവാടിയിൽ മൂന്നരവയസ്സുകാരിക്ക് പീഡനം: പ്രതി പിടിയിൽ

കൊച്ചി: കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയിൽ മൂന്നരവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഇരുപതുകാരൻ അറസ്‌റ്റിൽ. അങ്കണവാടി വർക്കറുടെ മകനാണ് അറസ്‌റ്റിലായത്. ആലുവയിൽ സുഹൃത്തിന്റെ വീട്ടിൽനിന്ന് തിങ്കളാഴ്ച വൈകിട്ടാണ് എളമക്കര പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പോക്‌സോ വകുപ്പും ചുമത്തി.
ശനിയാഴ്‌ചയാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സ്‌കൂള്‍ തുറന്ന സമയത്താണ് മൂന്നരവയസ്സുകാരിയെ അങ്കണവാടിയില്‍ ചേര്‍ത്തത്. യുവാവ് അങ്കണവാടിയില്‍ ഇടയ്ക്കിടെ വരാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പരാതി ലഭിച്ച് മൂന്നാംദിവസംമാത്രമാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം.
അതേസമയം, അങ്കണവാടി വർക്കറെ വനിതാ ശിശുവികസനവകുപ്പ് സസ്‌പെൻഡ് ചെയ്‌തു. പുറമേനിന്നുള്ളവരെ അങ്കണവാടിയില്‍ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍നിര്‍ദേശം ലംഘിച്ചതിനാണ് നടപടി. സംഭവത്തില്‍ വിശദ അന്വേഷണം നടത്താനും വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (സിഡബ്ല്യുസി) അന്വേഷണം ആരംഭിച്ചു.










0 comments