print edition ആരോപണം യുഡിഎഫ് - ബിജെപി ബാന്ധവം മറയ്‌ക്കാൻ: എം വി ഗോവിന്ദൻ

കാസർകോട് : യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധം മറച്ചുവയ്ക്കാനാണ് സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ചീമേനി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെയും ബിജെപിയുടെയും പൊതുശത്രു സിപിഐ എമ്മും എൽഡിഎഫുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പരസ്യബന്ധം നാം കണ്ടതാണ്. അത് ഇപ്പോഴും തുടരുന്നു. ഇത് മൂടിവയ്ക്കാനാണ് എൽഡിഎഫിനെതിരായ ആരോപണം. വർഗീയതയ്‌ക്കെതിരെ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. വർഗീയത വളർത്തി നാടിന്റെ നന്മകളെ ഇല്ലാതാക്കാനാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുന്നത്.
വികസനകാര്യത്തിൽ യുഡിഎഫ് സ്വീകരിച്ച എതിർപ്പുകളെല്ലാം മറികടന്നാണ് കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എൽഡിഎഫ് അടയാളപ്പെടുത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫിന് ഒന്നും പറയാനില്ല. കളവ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകമാത്രമാണ് യുഡിഎഫ് ചെയ്യുന്നത്. എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ചാണ് എൽഡിഎഫ് സർക്കാർ മൂന്നാം തുടർഭരണത്തിലേക്ക് മുന്നേറുന്നത്. എല്ലാ മേഖലയിലും ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക ഉപരോധമേർപ്പെടുത്തി കേരളത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എത്ര അവഗണിച്ചാലും ലോകഭൂപടത്തിൽ കേരളത്തെ തങ്ങൾ അടയാളപ്പെടുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments