print edition അന്ന് ഇല്ലാക്കഥകളുടെ വിതരണം ഏറ്റെടുത്തു; മനോരമയുടെയും മാതൃഭൂമിയുടെയും ഇരട്ടത്താപ്പ്

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പത്രത്തിനൊപ്പം പ്രസിദ്ധീകരിച്ച വികസന സപ്ലിമെന്റ്

സ്വന്തം ലേഖകൻ
Published on Mar 07, 2026, 12:09 AM | 1 min read
തിരുവനന്തപുരം: ഭൂരിഭാഗം പത്രങ്ങളും വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച പിആർഡി പരസ്യം ഒഴിവാക്കിയ മനോരമയും മാതൃഭൂമിയും യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പിആർഡിയുടെ പ്രത്യേക പതിപ്പുകൾവരെ അച്ചടിച്ച് പത്രത്തിനൊപ്പം വിതരണം ചെയ്‌തു. ‘വികസന സമന്വയം’ എന്ന പേരിൽ 16 പേജ് പ്രത്യേക പുൾഒൗട്ടാണ് പത്രത്തിനൊപ്പം പലതവണ വിതരണം ചെയ്‌തത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന ഒരുവർഷം വിവിധ പദ്ധതികളുടെ കല്ലിടൽ മാമാങ്കമാണ് നടന്നത്. ഇൗ കല്ലിടലും ഇല്ലാത്ത വികസനവും നിരത്തിയ പതിപ്പുകളാണ് നിഷ്‌പക്ഷരെന്ന് അവകാശപ്പെടുന്ന പത്രങ്ങൾ വിതരണം ചെയ്‌തത്. ഇതിന് അന്നത്തെ പിആർഡി ഡയറക്ടറുമായി കരാറുണ്ടാക്കി കോടികൾ പ്രതിഫലം വാങ്ങി. 2015 ജൂലൈ പതിനഞ്ചു മുതൽ 2016 ജൂലൈ 15 വരെയുള്ള ഒരുവർഷം പ്രത്യേക പതിപ്പുകൾ വിതരണം ചെയ്യാനായിരുന്നു കരാർ.
കഴിഞ്ഞ ദിവസം പിആർഡി നൽകിയ പരസ്യം മനോരമയും മാതൃഭൂമിയും വീക്ഷണവും ചന്ദ്രികയും ഒഴികെയുള്ള പത്രങ്ങൾ പ്രസിദ്ധീകരിച്ചു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ ഉപയോഗിച്ചുള്ളതായിരുന്നു രണ്ടു പേജുകളിലൊന്ന്. തങ്ങൾതന്നെ പ്രസിദ്ധീകരിച്ച വാർത്തകൾ ഉൾക്കൊള്ളുന്ന പരസ്യമാണ് ഇപ്പോൾ മനോരമയും മാതൃഭൂമിയും ഒഴിവാക്കിയത്.
രണ്ടു സർക്കാരുകളുടെ ചിത്രം വരച്ചുകാട്ടുന്ന വ്യാഴാഴ്‌ചത്തെ പിആർഡി പരസ്യം വലിയ ചർച്ചയായി. സ്വന്തം കാലത്തെ ദുരനുഭവങ്ങൾ ജനങ്ങൾക്കുമുന്നിൽ വന്നതോടെ അതിനെ എതിർത്ത് യുഡിഎഫ് നേതാക്കൾ രംഗത്തുവന്നു. പിആർഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും നേതാക്കൾ തുനിഞ്ഞു. ദി ഹിന്ദുവും ഇന്ത്യൻ എക്‌സ്‌പ്രസും കേരള കൗമുദിയും മാധ്യമവും ദീപികയും ജന്മഭൂമിയുമടക്കം വെള്ളിയാഴ്‌ച പരസ്യം പ്രസിദ്ധീകരിച്ചു. ഇവയൊന്നും എൽഡിഎഫ് അനുകൂല പത്രങ്ങളല്ല. പരസ്യം പ്രസിദ്ധീകരിച്ചവരെ ധാർമികതയില്ലാത്ത പത്രങ്ങളെന്നാണ് യുഡിഎഫ് നേതാക്കൾ ആക്ഷേപിച്ചത്.










0 comments