print edition കൊടിമരക്കൊള്ള : അജയ് തറയിലിനെ ഉടൻ ചോദ്യംചെയ്യും , സിനിമാതാരങ്ങളുടെ മൊഴിയെടുത്തു

തിരുവനന്തപുരം
യുഡിഎഫ് ഭരണത്തിലുള്ള ദേവസ്വം ബോർഡിന്റെ ശബരിമല കൊടിമരക്കൊള്ള അന്വേഷിക്കുന്ന വിജിലൻസ് സംഘം കോൺഗ്രസ് നേതാവ് അജയ് തറയിലിനെ ഈയാഴ്ച ചോദ്യംചെയ്യും. കൃത്യമായ ആസൂത്രണത്തോടെ അന്നത്തെ ബോർഡ് നേതൃത്വം തട്ടിപ്പ് നടത്തിയതിന്റെ നിർണായക മൊഴികളും രേഖകളും ലഭിച്ചു. ശബരിമല മേൽനോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമീഷണർ എഎസ്‌പി കുറുപ്പിനെയും തന്ത്രി കണ്ഠര് രാജീവരെയും ചോദ്യംചെയ്യും.
സ്വർണം സംഭാവനയായി നൽകിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല. കൊടിമരത്തിനായി സ്വർണം സമർപ്പിച്ച സിനിമാതാരങ്ങളുടെയും നിർമാതാക്കളുടെയും മൊഴിയെടുത്തിട്ടുണ്ട്. സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകി. മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
നാണയമായിട്ടാണ് സ്വർണം നൽകിയതെന്നും അഭിഭാഷക കമീഷണായിരുന്ന എഎസ്‌പി കുറുപ്പിനെയാണ് സ്വർണം ഏൽപ്പിച്ചതെന്നും താരങ്ങളുടെ മൊഴിയിൽ പറയുന്നുണ്ട്. സ്വർണം നൽകിയ 27 പേരുടെ പട്ടികയാണ് നിലവിൽ തയ്യാറാക്കിയത്. സ്വർണം സംഭാവനയായി നൽകിയവരുടെ പേരിനുപകരം മഹസറിൽ രേഖപ്പെടുത്തിയത് ‘ഭക്തൻ’ എന്നുമാത്രമാണ്. പഴയ കൊടിമരത്തിലെ മൂന്ന് ആലിലകളിൽ ഒരെണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്. കൊടിമരം നിർമിക്കാൻ മുഴുവൻ തുകയും സ്‌പോൺസർഷിപ്പിൽ ലഭിച്ചിട്ടും ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്‌ണനും അജയ് തറയിലും പലരിൽനിന്നും പണം പിരിച്ചതായാണ് വിവരം.










0 comments