print edition ശബരിമലയിലേത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പ്: അജയ് തറയിലിനെ ചോദ്യംചെയ്യും

തിരുവനന്തപുരം:
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും പ്രത്യേക അന്വേഷക സംഘം (എസ്ഐടി) പ്രത്യേകം കേസെടുക്കും. അന്നത്തെ ബോർഡ് നടപടിയിൽ ദുരൂഹത കണ്ടെത്തിയതോടെയാണ് പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ബോർഡംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിലിനെയും തന്ത്രി കണ്‌ഠര് രാജീവരെയും എസ്ഐടി ചോദ്യം ചെയ്യും. ഗൂഢാലോചന വ്യക്തമായാൽ ഇരുവരെയും പ്രതിചേർക്കും.
സ്വർണക്കൊടിമരം നിർമിക്കാനെന്നപേരിൽ പലരിൽനിന്നായി വൻതുകയും സ്വർണവും പിരിച്ചതായി എസ്ഐടി കണ്ടെത്തിയിരുന്നു.
കൊടിമരം നിർമിക്കാനുള്ള മുഴുവൻ തുകയും നൽകിയത് ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പാണ്. എന്നാൽ, സിനിമാ താരങ്ങളിൽനിന്നടക്കം രണ്ടരക്കോടിയോളംരൂപ പിരിച്ചെന്നാണ് വിവരം. പണം ബാങ്ക് രേഖകളിലില്ല. ഇതോടെ, ശബരിമലയിൽ നടന്നത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പാണോയെന്ന് സംശയിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപെടലുകളും ഉന്നത ബന്ധങ്ങളും എസ്‌ഐടിയുടെ അന്വേഷണപരിധിയിൽ വരും.
കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണൻ 2017 ഫെബ്രുവരിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും ബോർഡ് ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രി കണ്‌ഠര് രാജീവർക്ക് നൽകിയതും. ഗോപാലകൃഷ്‌ണൻ 2022ൽ മരിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമാകണമെങ്കിൽ അജയ് തറയിലിനെ ചോദ്യംചെയ്യണം. പഞ്ചലോഹത്തിൽ നിർമിച്ച് തങ്കം പൊതിഞ്ഞ 11 കിലോയുള്ള വാജിവാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. 1971ൽ കോൺക്രീറ്റിൽ നിർമിച്ച കൊടിമരം 2017ൽ മാറ്റിസ്ഥാപിച്ചത് ചിതലരിച്ചുവെന്നു പറഞ്ഞാണ്.
കേടുപാടുകൾ ഉള്ളതായി അന്നത്തെ ദൃശ്യങ്ങളിലില്ല. കൊടിമരത്തിലെ അഷ്ടദിക്‌പാലക വിഗ്രഹങ്ങൾ, ആലിലരൂപങ്ങൾ, സ്വർണം പൂശിയ പറകൾ എന്നിവയും കണ്ടെത്താനായിട്ടില്ല. കൊടിമരം പൊതിഞ്ഞിരുന്ന കിലോക്കണക്കിന് സ്വർണത്തെക്കുറിച്ചും വിവരമില്ല. കൊടിമരം മാറ്റിയ സമയത്തെ സ്റ്റോക്ക് രജിസ്റ്ററടക്കം തീയിട്ട് നശിപ്പിച്ചെന്നാണ് സംശയിക്കുന്നത്.
അടിമുടി കോൺഗ്രസ് ബന്ധം
സ്വർണമോഷണക്കേസിലെ മുഖ്യപ്രതികൾക്ക് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധവും എസ്‌ഐടി അന്വേഷിക്കുന്നു. മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും ജ്വല്ലറി ഉടമ ഗോവർധനും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയുടെ മൊഴിയെടുക്കും. പോറ്റി ശബരിമലയുമായും തന്ത്രിയുമായും ബന്ധം സ്ഥാപിക്കുന്ന കാലയളവിൽ കെ സി വേണുഗോപാലും ജി കാർത്തികേയനുമായിരുന്നു ദേവസ്വം മന്ത്രിമാർ. കോൺഗ്രസ് നേതാവ് ജി രാമൻനായരായിരുന്നു ബോർഡ് പ്രസിഡന്റ്.










0 comments