print edition വിലക്ക് തള്ളി ഐഷി ഘോഷിന് വൻ വരവേൽപ്പ്: ഇതാണ് മറുപടി; നോബഡി നീഡ്‌സ് ഹേറ്റ്‌സ്

പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ മസ്ദൂരി ഷീ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ ഐഷി ഘോഷിനെ വരവേൽക്കുന്നു
പിണറായി: സംഘപരിവാരത്തിന്റെ തിട്ടൂരങ്ങൾക്കൊപ്പം മുട്ടിലിഴയുന്ന സർവകലാശാല വൈസ് ചാൻസലറുടെ വിലക്ക് ഭയക്കാതെ ഡൽഹി സമരനായിക ഐഷി ഘോഷിന് കണ്ണൂരിൽ വൻവരവേൽപ്പ്. ‘നോ മോർ മോദി’ ബാനർ ഉയർത്തിയാണ് കണ്ണൂർ സർവകലാശാല പാലയാട് ക്യാന്പസ് ഐഷിയെ സ്വീകരിച്ചത്. ഐഷി പങ്കെടുക്കുന്ന ക്യാന്പസ് ഷീ ഫെസ്‌റ്റിന് അനുമതി നിഷേധിച്ച് വൈസ് ചാൻസലർ ഞായർ അർധരാത്രി ഉത്തരവിട്ടിരുന്നു.
കണ്ണൂർ സർവകലാശാലയുടെ ഡോ. ജാനകിയമ്മാൾ ക്യാന്പസിലെ പ്രവേശന കവാടത്തിൽ ‘നോബഡി നീഡ്‌സ് ഹേറ്റ്‌സ്’ എന്ന കൂറ്റൻ ബോർഡുയർത്തി വിദ്യാർഥിസമൂഹം വിദ്വേഷരാഷ്ട്രീയത്തോട് വീറോടെ പ്രതികരിച്ചു. കനത്ത പൊലീസ് സന്നാഹങ്ങൾക്കിടയിൽ നേരത്തേ നിശ്‌ചയിക്കപ്പെട്ട സെമിനാർ ഹാളിലായിരുന്നു ‘മസ്‌ദൂരി ഷീ ഫെസ്‌റ്റ്’.
‘സംഘപരിവാരത്തെ എതിർക്കുന്നതിനാലാണ് ഞാൻ അവരുടെ ശത്രുവായത്. സംവാദങ്ങളെ ആർഎസ്‌എസ ഭയക്കുന്നു.
ജനാധിപത്യ സംവാദങ്ങൾ പാടില്ലെന്നാണ് ഇവിടുത്തെ വൈസ് ചാൻസലറും ആഗ്രഹിക്കുന്നത്. എന്തിനാണ് പുതുതലമുറ ചിന്തകൾ തുറന്നുപറയുന്നതിനെ നിങ്ങൾ ഭയക്കുന്നത്. ആശയങ്ങളെ തോൽപ്പിക്കാനാകില്ല. മർദനങ്ങൾക്കും ഭീഷണികൾക്കുംമുന്നിൽ പുതിയ തലമുറ പിന്നോട്ടുപോകില്ലെന്ന് ജന്തർ മന്തർ തെളിയിച്ചു. നോ മോർ മോദിയെന്ന മുദ്രാവാക്യം ഇൗ ക്യാന്പസിൽനിന്ന് ഇന്ത്യയിലമ്പാടും പടരണം. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവർക്കറിന്റെയല്ല, ഭഗത് സിങ്ങിന്റെ പിന്തുടർച്ചയാണ് ഞങ്ങൾ’– ഐഷി പറഞ്ഞു.
ഗായത്രി സുരേന്ദ്രൻ അധ്യക്ഷയായി. സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ അശ്വനി കാരായി, ശ്രുതി ശശിധരൻ, ശ്രീഷ സഹജൻ എന്നിവർ സംസാരിച്ചു. മണിപ്പൂരിൽനിന്നുള്ള നിയമ വിദ്യാർഥിനികൾ കാതറിനും കിംഷിയും ഐഷിക്ക് ഉപഹാരം നൽകി. പാലയാട് ക്യാന്പസിന്റെ മാഗസിൻ ‘ബുർകിനഫാസോ’ ഐഷി പ്രകാശിപ്പിച്ചു. കാന്റീൻ തൊഴിലാളികളായ എ സി ജയമ്മ, കെ കെ ഉമ, കെ പി രാധാമണി, എം സതി, എം ശൈലജ, എം പി കാഞ്ചന എന്നിവരെ ആദരിച്ചു.










0 comments