എഞ്ചിൻ തകരാര്‍; കണ്ണൂരിൽ നിന്ന് 180 യാത്രക്കാരുമായി ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിലാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 180-ലധികം യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 7.40-നായിരുന്നു വിമാനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. പറന്നുയർന്ന് കുറച്ചുസമയത്തിനകം തന്നെ എൻജിൻ തകരാര്‍ മുന്നറിയിപ്പ് സൂചന നൽകുന്ന ലൈറ്റ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് എടിസി വിഭാഗവുമായി ബന്ധപ്പെട്ട പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ തീരുമാനിച്ചു.
ലാൻഡിങ് സുരക്ഷിതമാക്കുന്നതിനായി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടു പറന്ന് ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് റൺവേയിൽ തൊട്ടത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമുള്ള പരിശോധനയിലാണ് ഇന്ധന ഫിൽട്ടറിലെ തകരാറാണ് മുന്നറിയിപ്പ് ലൈറ്റ് തെളിയാൻ കാരണമായതെന്ന് കണ്ടെത്തിയത്.
യാത്രക്കാർക്കായി താമസസൗകര്യങ്ങളും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും, ജിദ്ദയിലേക്കുള്ള തുടർയാത്രയ്ക്കായി മറ്റൊരു വിമാനം ഉടൻ തന്നെ ക്രമീകരിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.










0 comments