print edition എഐ കാമറ: വീണ്ടും ആരോപണം ഗൂഢലക്ഷ്യത്തോടെ

തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്‌ക്കാൻ നടപ്പാക്കിയ എഐ കാമറ പദ്ധതിക്കെതിരെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യത്തോടെ. ഹൈക്കോടതിയും വിജിലൻസും അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് വിഭാഗവും ജിഎസ്‌ടി, ആദായ നികുതി വകുപ്പുകളും പരിശോധിച്ച് സുതാര്യമാക്കിയ പദ്ധതിക്കെതിരെയാണ് ആരോപണം. എഐ കാമറയുമായി ബന്ധപ്പെട്ട് കെൽട്രോണിൽ അഴിമതി നടന്നെന്നാണ് പുതിയ ‘കണ്ടെത്തൽ’.
പദ്ധതിക്കായി മോട്ടോർ വാഹനവകുപ്പ് എഐ ക്യാമറകളും ഓവർസ്‌പീഡ് കാമറകളും സ്ഥാപിക്കാൻ കെൽട്രോണിനെയാണ് ചുമതലപ്പെടുത്തിയത്. കാപ്പക്‌സ് തുകയായി 166 കോടിയും പ്രവർത്തനച്ചെലവായി 66 കോടിയും വിഭാവനംചെയ്ത പദ്ധതി, പ്രാരംഭമൂലധനം ഇല്ലാതെയാണ് നടപ്പാക്കിയത്. 11.61 കോടി രൂപയുടെ 20 ത്രൈമാസ ഗഡുക്കളായാണ് തുക കെൽട്രോണിന് നൽകേണ്ടത്.
മോട്ടോർ വാഹനവകുപ്പുമായുള്ള കരാർ പ്രകാരം കെൽട്രോൺ പദ്ധതി പൂർത്തിയാക്കി. ഇത് വിജയമാണെന്ന് കണ്ട് പല സംസ്ഥാനങ്ങളും കെൽട്രോണിനെ സമീപിച്ചു. കമീഷൻ ചെയ്ത് രണ്ടു വർഷവും 10മാസവും പിന്നിട്ടപ്പോൾ, ഇറക്കിയ 903.5 കോടിയുടെ നോട്ടീസുകളിൽനിന്ന് ഇതുവരെ 304 കോടി രൂപ പിഴയായി പിരിച്ചെടുത്തു. സംസ്ഥാനത്ത് അപകട മരണങ്ങൾ കുറഞ്ഞു.
പദ്ധതി നിർവഹണത്തിന് കെൽട്രോണിന് 70 കോടിരൂപയാണ് സർക്കാർ നൽകിയത്. ബാക്കി തുക നൽകാനുണ്ട്. പദ്ധതി നടത്തിപ്പും പരിപാലനവും കുറ്റമറ്റ രീതിയിലാണ് കെൽട്രോൺ നടത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി 1000 കോടിക്ക് മുകളിലാണ് കെൽട്രോണിന്റെ വിറ്റുവരവ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പൊതുമേഖലാസ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്.










0 comments