കാര്‍ഷിക കേരളത്തിൽ മുന്നേറ്റം ; കർഷകവരുമാനത്തിൽ 61.79 ശതമാനം വർധന

ഷെഹിൻഷാ
Published on Jun 07, 2025, 02:05 AM | 1 min read
കൊല്ലം
അഞ്ചുവർഷത്തിനിടെ കേരളത്തിലെ കാർഷിക മേഖലയിലുണ്ടായത് വൻ മുന്നേറ്റമെന്ന് സർവേ റിപ്പോർട്ട്. കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനത്തിൽ 61.79 ശതമാനത്തിന്റെ വർധനയുണ്ടായി. കാർഷികവൃത്തി ഉപജീവനമാക്കിയവരുടെ പ്രതിമാസ വരുമാനം 28,984 രൂപയായി ഉയർന്നതായും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിമാസ വരുമാനം 2019ല്‍ 17,915രൂപയും 2021ൽ 22,343 രൂപയുമായിരുന്നു. 2021 –- 2024 വർഷം 29.72 ശതമാനം വർധനയുണ്ടായി. 2026ൽ പ്രതീക്ഷിത ശരാശരി പ്രതിമാസ വരുമാനം 33,411 രൂപ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് 2021ലെ വരുമാനത്തേക്കാൾ 49.54 ശതമാനം കൂടുതലാണ്.
കർഷക കുടുംബങ്ങള്‍ 19.47 ലക്ഷം
നിലവിലെ കണക്കനുസരിച്ച് ഗ്രാമ പ്രദേശങ്ങളിൽ 19.47 ലക്ഷം കർഷക കുടുംബങ്ങളുണ്ട്. ഇതിൽ 4.88 ശതമാനം പട്ടികജാതി വിഭാഗവും 2.75 ശതമാനം പട്ടികവർഗ വിഭാഗവും 45.42 ശതമാനം പിന്നാക്ക വിഭാഗവും 46.95 ശതമാനം പൊതുവിഭാഗവുമാണ്. 32.04 ശതമാനം കുടുംബങ്ങളുടെയും പ്രധാന വരുമാനമാർഗം കാർഷിക വൃത്തിയിൽനിന്നാണ്. ഓരോ 1000 കർഷക കുടുംബങ്ങളിലും 990 പേർക്ക് ബാങ്ക് അക്കൗണ്ടും 140 പേർക്ക് കിസാൻ ക്രഡിറ്റ് കാർഡുമുണ്ട്.
ആയിരം കുടുംബങ്ങളിൽ 415പേർക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ കാർഡുള്ളതിൽ 209 കുടുംബങ്ങൾക്ക് ജോലിയും ലഭിച്ചു.
സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം
കേരളത്തിലെ കർഷകരുടെ വരുമാനം അഞ്ചുവർഷത്തിനിടെ 50 ശതമാനം വർധിപ്പിക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ച സർവേ റിപ്പോർട്ട് കൃഷി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങി.









0 comments