അഘോരികൾ വോട്ടുപിടിക്കാൻ വീടുകളിൽ വരുമോ? ജനങ്ങൾക്ക് ആശങ്കയുണ്ട്: വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്കായി അഘോരികൾ പ്രചാരണത്തിനിറങ്ങിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. അഘോരികൾ അവരുടെ മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നതാണ്. മതപരമായി ബന്ധമുള്ള അഘോരികൾ തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമീഷനിൽ പോലും പങ്കെടുത്തു. ഇത് ചട്ടലംഘനമാണെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
അഘോരികൾ ഇത്തരത്തിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ട്. വീടുകൾ കയറി വോട്ടുപിടിക്കാൻ വരുമോയെന്ന് ജനങ്ങൾക്ക് ഭയമുണ്ട്. വർഗീയസംഘർഷം ഉണ്ടാക്കുന്നതിന് കൂടിയാണ് ഉത്തർപ്രദേശിൽനിന്നും അഘോരികളെ എത്തിച്ചത്. കേരളത്തിന് പരിചിതമല്ല ഇത്തരം രീതികൾ.
ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കോടികളാണ് തെരഞ്ഞെടുപ്പിലേക്ക് ചെലവിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നും നൂറിലേറെ വാഹനങ്ങൾ ബിജെപി എത്തിക്കുന്നുണ്ട്. ഇതിൽ ആർടിഒ പരിശോധന നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.










0 comments