കേരളത്തിന്റെ 'പിരിയ ബീട്'

അഗളി ചിണ്ടക്കി ഉന്നതിയിലെ അനിത വീടിനുമുന്നിൽ / ഫോട്ടോ: ശരത് കൽപ്പാത്തി

അഖില ബാലകൃഷ്ണൻ
Published on Feb 24, 2026, 02:18 AM | 1 min read
അഗളി: ‘‘എനാക്ക് ഇൗത്ത ബീട് കെടത്താനാലെ സർക്കാര്, കെനച്ചൂട നെനക്കാലെ ബീട് നാൻ കെട്ടുവേനാലെ നാക്ക് തെരിയ. നല്ല പിരിയ പിരിയാത്തമാ കുടുംബത്തോട് ജീവിക്കേണ്ടവൂ’’– അഗളി ഒന്നാം വാർഡ് ചിണ്ടക്കി ഉന്നതിയിലെ വീടിനുമുന്നിൽ സന്തോഷത്തിന്റെ കുറുമ്പ ഭാഷയിൽ അനിത പറഞ്ഞു. (സർക്കാർ തന്ന വീടാണിത്. സ്വപ്‌നത്തിൽപ്പോലും കാണാത്ത വീട് വയ്‌ക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഇവിടെ, കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കുന്നു.)
ഭർത്താവും മകളും ഉൾപ്പെടുന്ന കുടുംബം അടച്ചുറപ്പുള്ള വീട്ടിലേക്ക് കാൽവച്ചിട്ട് ഒരു വർഷം തികയുന്നേയുള്ളൂ. ഓടിട്ട പഴയവീട് ഇടിഞ്ഞുവീഴാറായിരുന്നു. അതിനുപകരമാണ് സർക്കാർ ‘ലൈഫി’ൽ രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും അടങ്ങുന്ന പുതിയ വീടിന് ആറു ലക്ഷം രൂപ അനുവദിച്ചത്. ഡ്രൈവറായ ഭർത്താവ് ചന്ദ്രന് വാഹനം ഇടാനായി കാർ പോർച്ചും നിർമിച്ചു.
മലപ്പുറം ഗവ. കോളേജിൽ ബിരുദ വിദ്യാർഥിയായ മകൾ സഞ്ജിതയ്ക്ക് കഴിഞ്ഞവർഷം ലാപ്‌ടോപ്പും സർക്കാർ അനുവദിച്ചിരുന്നു. സർക്കാരിന്റെ സ്ത്രീ സുരക്ഷ പെൻഷൻ വഴി ആയിരം രൂപ കഴിഞ്ഞദിവസം കിട്ടിയതിന്റെ സന്തോഷവും അനിത പങ്കുവച്ചു. ‘‘ചോർന്നൊലിക്കുന്ന വീട്ടിൽ മകളുമായി താമസിക്കാൻ പേടിയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് കഴിയണം. ഇപ്പോൾ വീടായി, ജീവിക്കാൻ ചെറുതെങ്കിലും വരുമാനമായി. ജീവിക്കാനുള്ള ധൈര്യം കൂടിയാണ് സർക്കാർ തന്നത്’’– ചിരിക്കിടയിൽ കണ്ണിലെ നനവ് ഒളിപ്പിച്ച് അനിത പറഞ്ഞു.










0 comments