വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വീട്; തുടരെ മോഷണം, ഇത്തവണ നഷ്ടപ്പെട്ടത് ഗ്യാസ് സിലിണ്ടർ

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
കവിയൂർ: രണ്ട് വർഷമായി അടഞ്ഞു കിടക്കുന്ന വീട്ടിൽ തുടരെ മോഷണം. വള്ളംകുളം പടിഞ്ഞാറ് മനയ്ക്കച്ചിറ നിലക്കത്താനത്ത് പരേതനായ എം കെ രാമചന്ദ്രൻനായരുടെ വീട്ടിലാണ് തുടർച്ചയായി മോഷണം നടക്കുന്നത്. ഇത്തവണ എത്തിയ കള്ളൻ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടർ ആണ്. രണ്ട് വർഷമായി വീട് അടഞ്ഞു കിടക്കുകയാണ്.
രാമചന്ദ്രൻനായരുടെ തുകലശ്ശേരിയിൽ താമസിക്കുന്ന മകൻ സതീഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ ഇവിടെ വന്നപ്പോഴാണ് ആദ്യമോഷണം അറിഞ്ഞത്. അടച്ചിട്ടമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരുപവൻ തൂക്കം വരുന്ന സ്വർണമോതിരം, ഓട്ടുപാത്രങ്ങൾ, ടിവി, ഇൻവർട്ടർ എന്നിവയാണ് നഷ്ടപ്പെട്ടത്. നാലുലക്ഷം രൂപയുടെ സാധനങ്ങളാണ് അന്നത്തെ മോഷണത്തിൽ കുടുംബത്തിന് നഷ്ടമായത്. സംഭവത്തിൽ തിരുവല്ല പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് രണ്ടാമതും മോഷണം നടന്നത്. ഞായറാഴ്ച രാവിലെ സതീഷ് ചന്ദ്രൻ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് ഗ്യാസ് സിലിണ്ടർ നഷ്ടപ്പെട്ടത് അറിയുന്നത്. അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് ആണ് കണ്ടത്. ഗ്യാസ് സിലിണ്ടറിനൊപ്പം ടേപ്പ് റെക്കോഡറും നഷ്ടപ്പെട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സതീഷ് ചന്ദ്രൻ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് രണ്ടാമത്തെ മോഷണത്തിനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.










0 comments