print edition നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം ; ‘അവൾക്കൊപ്പം’ ഇന്ന്

കൊച്ചി
അതിജീവിതയായ നടിക്കുള്ള പിന്തുണയ്‌ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ച് സിനിമയിലെ വനിതാകൂട്ടായ്‌മയായ ഡബ്ല്യുസിസി നേതൃത്വത്തിൽ ചൊവ്വാഴ്‌ച ‘അവൾക്കൊപ്പം’ കൂട്ടായ്‌മ സംഘടിപ്പിക്കും. നടി ആക്രമിക്കപ്പെട്ട അതേ തീയതിയിൽത്തന്നെയാണ് സംസ്ഥാനത്ത് മൂന്നിടങ്ങളിലായി വൈകിട്ട് ആറിന് ഒത്തുചേരുന്നത്. മെഴുകുതിരികളും തെളിക്കും. കൊച്ചിയിൽ മറൈൻഡ്രൈവിലെ അബ്ദുൾ കലാംമാർഗിലും കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്‌റ്റേജിലും തിരുവനന്തപുരം മാനവീയം വീഥിയിലുമാണ് പരിപാടി. ഡബ്ല്യുസിസിക്കുള്ള പിന്തുണയ്‌ക്ക് നന്ദിപ്രകടനംകൂടിയാണിത്.
‘‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേദിവസംതന്നെയായിരുന്നു അവൾ ധൈര്യത്തോടെ തെറ്റ് ചെയ്‌തവർക്കെതിരെ സംസാരിച്ചത്. അവളുടെ പോരാട്ടത്തിനൊപ്പം നമ്മൾ ഒരുമിച്ചുനിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു ‘അവൾക്കൊപ്പം’ പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ ഒന്പതുവർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കുവഹിച്ച ഇൗ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരായി മാറ്റുകയാണെ’’ന്നും ഡബ്ല്യുസിസി നവമാധ്യത്തിൽ കുറിച്ചു.
തൃശൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ 2025 ഡിസംബർ 12ന് വിധി വന്നു. പൾസർ സുനിയടക്കം ആറുപേരെ കോടതി ശിക്ഷിച്ചു. 20 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ വെറുതെവിട്ടു. വിധിക്കെതിരെ അപ്പീൽ നൽകാൻ തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷൻ.










0 comments