താൽകാലിക വി സിയുടെ പ്രതികാര നടപടി; കേരള സർവകലാശാല യൂണിയനെ അസാധുവാക്കി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർഥി യൂണിയനെ അസാധുവാക്കി താൽകാലിക വൈസ് ചാൻസലറുടെ പ്രതികാര നടപടി. പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിച്ചു. ഈ മാസം 28വരെ യൂണിയന് കാലാവധി ഉണ്ട്. ഇത് വകവെക്കാതെയാണ് വി സി മോഹനൻ കുന്നുമ്മൽ എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയനെ അസാധുവാക്കിയത്. വി സിയുടെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെയും വർഗീയ നിലപാടുകൾക്കെതിരെയും എസ്എഫ്ഐ പ്രക്ഷോഭം ശക്തിമാക്കിയതോടെയാണ് പകപോക്കൽ.
വരാനിരിക്കുന്ന സർവകലാശാല കലോത്സവം തടയാനാണ് വി സിയുടെ നീക്കം. നാടകോത്സവം, ഫിലിംഫെസ്റ്റിവൽ തുടങ്ങിയ പരിപാടികൾ വിദ്യാർഥി യൂണിയൻ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ യൂണിയനെ അസാധുവാക്കിയതോടെ ഈ പരിപാടകളും മുടങ്ങും.
കലോത്സവം അടിയന്തരമായി നടത്തുക, ഇന്റർ യൂണിവേഴ്സിറ്റി കായിക മേളയിൽ പങ്കെടുത്തവർക്ക് ടിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിവരികയായിരുന്നു.
യൂണിയനെ അസാധുവാക്കിയത് വി സിയുടെ പ്രതികാര നടപടിയാണെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.










0 comments