അൻവറിനെ സ്വീകരിക്കാൻ സ്വർണക്കടത്ത്, കൊലക്കേസ് പ്രതി

ജയിലിൽനിന്ന് ഇറങ്ങിയ പി വി അൻവർ എംഎൽഎ മുഹമ്മദ് നിസാം ഓടിച്ച വാഹനത്തിൽ, മുഹമ്മദ് നിസാം
സ്വന്തം ലേഖകൻ
Published on Jan 08, 2025, 09:10 AM | 1 min read
മലപ്പുറം> വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പി വി അൻവർ എംഎൽഎയെ സ്വീകരിക്കാൻ സ്വർണക്കടത്ത്, കൊലക്കേസ് പ്രതിയും. എടവണ്ണ റിദാൻ ബാസിൽ വധക്കേസിലെ അഞ്ചാം പ്രതി എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ വീട്ടിൽ മുഹമ്മദ് നിസാം (33)ആണ് എംഎൽഎയുടെ വാഹനമോടിച്ചത്. കേസിലെ ഒന്നാംപ്രതി ഷാനിന്റെ സഹോദരനാണ് നിസാം.
ജാമ്യം ലഭിച്ച് തവനൂർ ജയിലിൽനിന്ന് ഇന്നോവ കാറിൽ പുറപ്പെട്ട അൻവർ വഴിയിൽവച്ച് നിസാം ഓടിച്ച മിനി കൂപ്പറിലേക്ക് മാറിക്കയറുകയായിരുന്നു. റിദാൻ വധക്കേസിനുപുറമെ സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് നിസാം. സ്വർണം തട്ടിയെടുത്തെന്ന് ആരോപിച്ച് കണ്ണൂർ സ്വദേശിയായ യുവാവിനെ കരുവാരക്കുണ്ടിലെ വീട്ടിൽ കെട്ടിയിട്ട് ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചതിനും കേസുണ്ട്. സ്വർണം തട്ടിയെടുത്ത സംഘാംഗത്തെ വാഹനമിടിച്ച് വധിക്കാൻ ശ്രമിച്ചതിന് തൃശൂർ കൊരട്ടി സ്‌റ്റേഷനിലും പൊലീസുകാരനെ വധിക്കാൻ ശ്രമിച്ചതടക്കം എടവണ്ണ സ്‌റ്റേഷനിൽ അഞ്ചും പാണ്ടിക്കാട് രണ്ടും കരിപ്പൂരിൽ ഒരു കേസുമുണ്ട്.
റിദാൻ വധക്കേസിൽ മുഹമ്മദ് നിസാമിന്റെ ഭാര്യ ഫെമിയും പ്രതിയാണ്. 2023 ഏപ്രിൽ 22ന് പെരുന്നാൾ ദിവസമാണ് എടവണ്ണ ചെമ്പക്കുത്തിൽ റിദാൻ ബാസിൽ വീടിനുസമീപമുള്ള പുലിക്കുന്ന് മലയിൽ വെടിയേറ്റ് മരിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ, എസ്‌പി സുജിത് ദാസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും പ്രതികൾ കുറ്റക്കാരല്ലെന്നും പറഞ്ഞ് അൻവർ രംഗത്തെത്തിയിരുന്നു.









0 comments