കാപ്പ പ്രതി അതുലിനെ കൊലപ്പെടുത്തിയവർ അറസ്റ്റിൽ

അറസ്റ്റിലായ അജിത്, പ്രവീൺ, രാജൻ
പാറശാല : കാപ്പ കേസ് പ്രതി അയിര ചെങ്കവിള വെളിയംകോട്ടുകോണം സികെ സദനത്തിൽ അതുലിനെ (30) തമിഴ്‌നാട്ടിൽവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. കുഴിത്തുറൈ കല്ലുകെട്ടി സ്വദേശി അജിത് (23), കഴുവൻതിട്ട സ്വദേശി പ്രവീൺ (26), മാർത്താണ്ഡം കരിങ്കൽ പള്ളിയാടി രാജൻ (32) എന്നിവരാണ് അറസ്റ്റിലായത്. അജിത്തിന്റെ ഭാര്യയോട് അതുൽ മോശമായി സംസാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം.
കാപ്പ പ്രകാരം നാടുകടത്തിയ അതുൽ പളുകലിലായിരുന്നു താമസം. 27ന് കുഴിത്തുറയിലെ ഒരു സുഹൃത്തിന്റെ കുടുംബത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയ അതുൽ തിരികെയെത്തില്ല. പിന്നീട് അതുലിന്റെ മൃതദേഹം നദിയിൽനിന്ന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ 28ന് കൊല്ലങ്കോട്, കുഴിത്തുറ, മാർത്താണ്ഡം എന്നിവിടങ്ങളിലെ ബാറുകളിൽ നാലംഗ സംഘം മദ്യപിച്ചതായി കണ്ടെത്തി. ഇതിനുശേഷം കല്ലുകെട്ടിയിലെ വീട്ടിൽ വച്ച് തർക്കമുണ്ടാകുകയും അതുലിനെ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കാറിൽ മാർത്താണ്ഡം കണ്ണക്കോടിനുസമീപം നദിയിലേക്ക് വലിച്ചെറിഞ്ഞു. കാർ ചിതറാൽ ക്ഷേത്രത്തിനുസമീപം ഉപേക്ഷിച്ചു. ശിവസേന കേരള ഘടകം പ്രസിഡന്റായ അതുൽ നിരവധി കേസിൽ പ്രതിയാണ്.
അജിതും പ്രവീണും ട്രെയിനിൽ ഡൽഹിയിലേക്കും പിന്നീട് വാരണാസിയിലേക്കും രക്ഷപ്പെട്ടു. ഇവർക്ക് ഗൂഗിൾപേ വഴി പണം അയച്ചിരുന്നത് രാജനാണ്. അന്വേഷകസംഘം മുംബൈയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ സഹായിച്ച മങ്കാരൈ ഗാംബ്ലാർ സ്വദേശി ബെർലിൻജിയോ (27), ഉണ്ണാമലൈക്കട ആർസി സ്ട്രീറ്റിൽ നിതീഷ് (29), പമ്മം സ്വദേശി സെയ്ദലി (29), കല്ലുകെട്ടി സ്വദേശി രമേഷ് (50) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കന്യാകുമാരി എസ്പി സ്റ്റാലിൻ, മാർത്താണ്ഡം ഡിവൈഎസ്പി ശങ്കർ ഗണേഷ്, പരമേശ്വരൻ, മഹിന്ദ്, സുജിൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായത്.










0 comments