അധ്യാപിക ജീവനൊടുക്കിയ സംഭവം: ക്രൂരമായി മർദിച്ച ആൺസുഹൃത്ത് പൊലീസ് പിടിയിൽ

പ്രതീകാത്മക ചിത്രം
കണ്ണൂർ: പാനൂരിൽ കണ്ണൂർ സർവകലാശാലാ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ ആൺസുഹൃത്തിനെ പൊലീസ് പിടികൂടി. മൊകേരി വള്ളങ്ങാട് സ്വദേശിനിയായ ആദിത്യ (28)യാണ് മരണപ്പെട്ടത്. സംഭവത്തിൽ വള്ളങ്ങാട് സ്വദേശി ശരണിനെ പൊലീസ് പിടികൂടി. യുവാവിന്റെ ക്രൂരമായ മർദനവും മാനസിക പീഡനവുമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യയെ വീടിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും, പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജൂൺ എട്ടിന് തലശ്ശേരിയിൽ വെച്ച് ശരൺ ആദിത്യയെ ക്രൂരമായി മർദിച്ചിരുന്നു. മർദനവിവരം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും തുറന്നുപറഞ്ഞിരുന്നു. പ്രണയം നടിച്ച് വഞ്ചിക്കുകയും പരസ്യമായി മർദിക്കുകയും ചെയ്തത് ആദിത്യയ്ക്ക് കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കിയത്. ശരണിന്റെ പീഡനം താങ്ങാനാകാതെയാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ആദിത്യ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയതിനൊടുവിലാണ് ഇപ്പോൾ പിടിയിലായത്.










0 comments