പൊതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് യുഡിഎഫിന്റെ ശ്രമം: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷം തുടർന്നുവന്ന വികസന, ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് പിൻവാങ്ങി, പൊതുസമ്പത്ത് തന്നെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നതിന് ലക്ഷ്യമിടുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പച്ചയായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അടിസ്ഥാന ജനവിഭാഗങ്ങളെയും പരമ്പരാഗത വ്യവസായ തൊഴിലാളികളെയും അടക്കം അവഗണിക്കുകയാണ് ബജറ്റിൽ. സർക്കാർ ജീവനക്കാരെയും തൊഴിലാളികളെയും കൈയൊഴിഞ്ഞു. സ്വകാര്യവൽക്കരണ നീക്കങ്ങൾക്ക് ആക്കം പകരുന്ന നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ അടക്കം സ്വകാര്യവൽക്കരണത്തിനാണ് ഊന്നൽ. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്നതിന്റെ സൂചനകളും ബജറ്റിലുണ്ട്.
വൻ പദ്ധതികളുടെ പേരു പറയുകയും തുക അനുവദിക്കാതിരിക്കുകയും ചെയ്ത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ശ്രമവും കാണാം. ലൈഫ്, ക്ഷേമപെൻഷൻ, സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് തുടങ്ങിയ പദ്ധതികളിൽനിന്നെല്ലാം സർക്കാർ പിൻവാങ്ങുന്നു. എൽഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിയ കാര്യങ്ങളും പുതിയ പേരുകളിൽ അവതരിപ്പിക്കുന്ന മായാജാലവും ബജറ്റിൽ കാണാം. എസ്‍സി - എസ്ടി മേഖലയ്ക്കുള്ള വിഹിതം വർധിപ്പിച്ചു എന്നതടക്കമുള്ള വാദങ്ങൾ വസ്തുതാവിരുദ്ധമാണ്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം പറയാൻ തയ്യാറായിട്ടില്ല എന്നത് അമ്പരിപ്പിക്കുന്നതാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.









0 comments