print edition ഒത്തുചേരലിന്റെ സ്നേഹകാഴ്ച; അതിജീവന പുഞ്ചിരി

ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കൾ ധ്രിയയെ കണ്ടുമുട്ടിയപ്പോൾ

സ്വന്തം ലേഖകൻ
Published on Apr 23, 2026, 01:07 AM | 1 min read
തിരുവനന്തപുരം: 10 മാസംമാത്രം പ്രായമായപ്പോൾ വിടപറഞ്ഞ ആലിൻ ഷെറിൻ എബ്രഹാം എട്ടുമാസക്കാരി ധ്രിയയുടെ ചിരിയിലൂടെ ഇന്നും ജീവിക്കുന്നു. ആലിന്റെ അച്ഛൻ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണും ധ്രിയയെ ബുധനാഴ്ച ആദ്യമായി കണ്ടുമുട്ടി. ഇരുവരും അവളെ ചേർത്തുപിടിച്ച് കൊഞ്ചിച്ചു. കിംസ്ഹെൽത്ത് സംഘടിപ്പിച്ച അവയവദാതാക്കളുടെയും സ്വീകർത്താക്കളുടെയും ഒത്തുചേരലിലാണ് ഇൗ സ്നേഹക്കാഴ്ച.
വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്‌തിഷ്കമരണം സംഭവിച്ച ആലിന്റെ കരൾ, വൃക്കകള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തിരുന്നു. കരൾ മാറ്റിവയ്ക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരലാണ് ബുധനാഴ്ച നടന്നത്. നൂറിലേറെപ്പേർ പങ്കെടുത്തു.
കിംസ്ഹെൽത്ത് ചെയർമാൻ ഡോ. എം ഐ സഹദുള്ള, കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ–-സോട്ടോ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ, കെ-സോട്ടോ സൗത്ത് സോൺ നോഡൽ ഓഫീസർ ഡോ. രാഗി കൃഷ്ണൻ, കെ-സോട്ടോ ജോയിന്റ് ഡയറക്ടർ ഡോ. ബേസിൽ സജു, കിംസ്ഹെൽത്ത് മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ഡയറക്ടർ ഡോ പ്രവീൺ മുരളീധരൻ, കരൾ മാറ്റിവയ്ക്കൽ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. ഷിറാസ് അഹമ്മദ് റാഥർ, ഡോ. ടി യു ഷബീറലി, പീഡിയാട്രിക് ഹെപ്പറ്റോളജി വിഭാഗത്തിലെ ഡോ. അനു കെ വാസു എന്നിവർ സംസാരിച്ചു.
2013 ജൂലൈ 23-നായിരുന്നു കിംസ്ഹെൽത്തിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇതുവരെ 250-ഓളം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തിയാക്കി. കേരളത്തിലെ ആദ്യം കരളും വൃക്കയും ഒന്നിച്ച് മാറ്റിവയ്ക്കാനും സ്‌പ്ലിറ്റ് ലിവര്‍ ട്രാന്‍സ്‌പ്ലാന്റ് നടത്താനും ഏറ്റവും തൂക്കം കുറഞ്ഞ കുട്ടിയില്‍ അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനും കിംസ്ഹെല്‍ത്തിന് സാധിച്ചു.










0 comments