print edition കേരള സ്‌റ്റോറി 2 കലാപം ലക്ഷ്യമിട്ട്: എ എ റഹീം

കൊച്ചി
: മതസാമുദായിക സൗഹാർദം തകർക്കാനും കലാപം സൃഷ്ടിക്കാനുമുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ് ‘കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന സിനിമയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കി ഒറ്റപ്പെടുത്താനും സിനിമയിലൂടെ ഇസ്ലാമോഫോബിയ സൃഷ്ടിക്കാനും ശ്രമിക്കുകയാണ് സംഘപരിവാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയത് അസ്വഭാവികമായ വേഗത്തിലാണ്. ഇത് ആശങ്കപ്പെടുത്തുന്നു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സുപ്രീംകോടതി ആവർത്തിച്ച് പറയുന്നുണ്ട്.
ഡിവിഷൻ ബെഞ്ച് നടപടി സുപ്രീംകോടതി വിധിന്യായങ്ങളുടെ സാരാംശങ്ങൾക്ക് ചേർന്നതാണോയെന്ന് നിയമവൃത്തങ്ങൾ പരിശോധിക്കണം.
ഹരിയാനയിലെ കോൺഗ്രസ് സീറ്റ് കോഴ ഞെട്ടിക്കുന്നതാണ്. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവർ പണം തട്ടിയെന്നാണ് പരാതി. കോടികളുടെ കള്ളപ്പണം എവിടെയാണ്. ഇന്ത്യയിലെന്പാടും സീറ്റുകച്ചവടം നടത്തുന്ന സംഘത്തെ നേരിടാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന നേതൃത്വം അശക്തരാണ്.
കോഴയിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കേസെടുക്കാത്തതെന്താണെന്നും റഹീം ചോദിച്ചു. ഡൽഹി മദ്യനയ അഴിമതിക്കേസിലെ കോടതിവിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ അടിയാണ്. പിസിസി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചു. ബിജെപിയുടെ ആയുധവും കളിപ്പാവയുമായി കോൺഗ്രസ് മാറിയെന്നും റഹീം പറഞ്ഞു.











0 comments