യുഡിഎഫ് സർക്കാരിന്റേത് ശത്രുതാപരമായ നിലപാട്: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ശത്രുതാപരമായ നിലപാടാണ് കെഎസ്‌ആർടിസി ജീവനക്കാരോട് സ്വീകരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇതിനുമുമ്പും ഭരണമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത രീതിയാണ് ഇപ്പോഴുള്ളത്. അസോസിയേഷൻ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്നു. പ്രശ്നം സൃഷ്‌ടിക്കുന്നത് ഐഎൻടിയുസി നേതൃത്വമാണ്. തൊഴിലാളികൾക്ക് എതിരാണ് ഐഎൻടിയുസി. കെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ട്രേഡ് യൂണിയനുകൾക്ക് അതീതമായി തൊഴിലാളികൾ ഒന്നാകെ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ ട്രാൻസ്‌പോർട്ട് ഭവനുമുന്നിൽ കെഎസ്‌ആർടിഇഎ നേതൃത്വത്തിലുള്ള റിലേ നിരാഹാര സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി എം സിദ്ദിഖ് അധ്യക്ഷനായി. സമരം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് ഭവന്റെ രണ്ട് ഗേറ്റുകളിലും ആരംഭിച്ച നിരാഹാര റിലേ സമരം മൂന്നു ദിവസം പിന്നിട്ടു. പ്രതിഷേധം 26-–ാം ദിവസത്തിലേക്കും കടന്നു. സംസ്ഥാന സെക്രട്ടറി എസ് സുജിത് കുമാറും, വൈസ് പ്രസിഡന്റ് എ അൻസാറുമാണ് ബുധനാഴ്‌ച നിരാഹാരമിരുന്നത്. എറണാകുളം (ഈസ്റ്റ്), ആലപ്പുഴ ജില്ലകളിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, സജിത് ടി എസ് കുമാർ, പി എ ജോജോ, കെ ശ്രീകുമാർ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.










0 comments