ad
Deshabhimani

വാജി വാഹനം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ചേർന്ന് തന്ത്രിക്ക് കൈമാറുന്ന ദൃശ്യം പുറത്ത്; കൊടിമരത്തിന്റെ അടിഭാഗത്തിന് തകരാറില്ല

sabarimala ajay tharayiljpg
വെബ് ഡെസ്ക്

Published on Jan 15, 2026, 03:38 PM | 1 min read

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് കോൺഗ്രസ് നേതാക്കളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗം അജയ് തറയിലും ചേർന്ന് കൈമാറുന്ന ദൃശ്യം പുറത്ത്.


പഴയ കൊടിമരം മാറ്റുന്നതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നതോടെ പുതിയ ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു. കൊടിമരത്തിന്റെ അടിഭാഗത്തിന് ഒരു കുഴപ്പവുമില്ലെന്ന് ദൃശ്യങ്ങളിൽ കാണാനാകുന്നുണ്ട്. എന്നാൽ, സ്വർണം പൊതിഞ്ഞ പഴയ കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു വൻ തുക ചെലവഴിച്ച് 2017ൽ പുതിയ കൊടിമരം സ്ഥാപിച്ചത്. ഇതാണ് ദുരൂഹത വർധിക്കാൻ കാരണം.


ശബരിമല സ്വർണ മോഷണക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും കണ്ടെത്തിയ വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് അജയ് തറയിൽ ന്യായീകരിച്ച് രംഗത്ത് എത്തിയത് വിവാദമായതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും രീതി അങ്ങനെ ആയതുകൊണ്ടാണ് തന്ത്രിക്ക് കൈമാറിയതെന്നുമായിരുന്നു അജയ് തറയിലിന്റെ വാദം. അന്ന് വാജി വാഹനം കൈമാറിയതിന് രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്നും അജയ് തറയിൽ വെളിപ്പെടുത്തിയതോടെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്.


ഹാജരാക്കിയ വാജി വാഹനം അപ്രൈസറെ നിയോഗിച്ച് പരിശോധിച്ച ശേഷം കോടതി ഏറ്റെടുത്തു. പുതിയ കൊടിമരം പ്രതിഷ്ഠിച്ചതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠര് രാജീവര്‌ ആവശ്യപ്പെട്ടു. തുടർന്ന്‌ അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു.


ശബരിമല സ്വർണമോഷണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട്‌ തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജി വാഹനം കണ്ടെത്തിയത്. 2017-ൽ സ്വർണക്കൊടിമര പ്രതിഷ്ഠ നടന്നപ്പോൾ പഴയ കൊടിമരത്തിനു മുകളിലെ വാജിവാഹനം തന്ത്രി കൈവശപ്പെടുത്തിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home