print edition പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലർത്തിയ പുരോഹിതൻ: എം എ ബേബി

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫാ. ഫ്രാൻസിസ് ആലപ്പാട്ടിനെ എം എ ബേബി സന്ദർശിച്ചപ്പോൾ. ഫാ. ബോസ്‌കോ പുത്തൂർ, കെ രാധാകൃഷ്‌ണൻ എംപി, കെ വി അബ്‌ദുൾഖാദർ എന്നിവർ സമീപം (ഫയൽ ചിത്രം)
തൃശ്ശൂർ: പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തോട് പ്രത്യേകിച്ചും സിപിഐ എമ്മിനോട് വളരെ വലിയ മമത പുലർത്തിയ പുരോഹിത ശ്രേഷ്ഠനായിരുന്നു ഫാ. ഫ്രാൻസിസ് ആലപ്പാട്ട് എന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ ഹൃദയത്തിൽ നിറഞ്ഞ ദുഃഖത്തോടെ അനുശോചനം അറിയിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണം അദ്ദേഹം ആഗ്രഹിച്ചിരുന്നതായി അടുപ്പമുണ്ടായിരുന്ന പത്രപ്രവർത്തകരോടക്കം അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയിൽ എംബിബിഎസ് പാസ്സായ അപൂർവ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറായ അദ്ദേഹം ആ സ്ഥാപനത്തിന്റെ വളർച്ചക്കായി ചെയ്ത സേവനങ്ങൾ നിസ്തുലമാണ്.
കുറച്ചു മാസങ്ങളായി അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് പൂർണ വിശ്രമത്തിലായിരുന്നു. ആലപ്പാട്ടച്ചന്റെ ആത്മകഥയായ ‘കാസ മുതൽ കഡോവർ' വരെ എന്ന പുസ്തകം അടുത്ത കാലത്ത് പ്രകാശനം ചെയ്യാനുള്ള നിയോഗം എനിക്കായിരുന്നു. അദ്ദേഹം പുസ്തകം എഴുതിത്തീർന്നിട്ട് കാലം കുറച്ചായെങ്കിലും സിപിഐ എം ജനറൽ സെക്രട്ടറി വേണം അത് പ്രകാശിപ്പിക്കാൻ എന്ന് പറഞ്ഞു നിർബന്ധ പൂർവം കാത്തിരിക്കയായിരുന്നു.
ആ ആഗ്രഹം പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നെ അറിയിച്ചതിനെ തുടർന്ന് ഒട്ടും വൈകാതെ ആ ദൗത്യം ഏറ്റെടുത്തു. ബഹുമാന്യനായ ആ പുരോഹിത ശ്രേഷ്ഠന്റെ അകാല വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും അദ്ദേഹത്തിന്റെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിക്കുന്നുവെന്നും സന്ദേശത്തിൽ പറഞ്ഞു.










0 comments