print edition പുതിയ ഭൂമി പുതിയ ആകാശം; പട്ടികജാതി ജനതയുടെ ആത്മാഭിമാനം വാനോളമുയർത്തിയ 10 വർഷം


സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:01 AM | 1 min read
തിരുവനന്തപുരം: പട്ടികജാതി ജനതയുടെ ആത്മാഭിമാനം വാനോളമുയർത്തിയ പതിറ്റാണ്ടാണ് കടന്നുപോയത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലും ഉപജീവനവും, അടിസ്ഥാന സൗകര്യവികസനം എന്നിവയ്‌ക്കാണ് രണ്ട് എൽഡിഎഫ് സർക്കാരുകളും ഉൗന്നൽ നൽകിയത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പട്ടികവിഭാഗങ്ങൾക്കായി ബജറ്റുകളിൽ വകയിരുത്തിയത് 30,471.74 കോടി രൂപയാണ്. പട്ടികജാതി വികസനത്തിന് 22,284.34 കോടിയും പട്ടികവർഗ വികസനത്തിന് 8187.40 കോടിയുമാണ് വകയിരുത്തിയത്. സംസ്ഥാനത്തെ പട്ടിക വിഭാഗങ്ങളുടെ ജനസംഖ്യ 10.46 ശതമാനമാണ്. എന്നാൽ, ഇൗ വിഭാഗത്തിനുള്ള ബജറ്റു വകയിരുത്തൽ 12.7 ശതമാനമാണ്. ദേശീയതലത്തിൽ 25.6 ശതമാനമുള്ള പട്ടികവിഭാഗത്തിനുള്ള ബജറ്റു വിഹിതം കേവലം 6.3 ശതമാനം മാത്രമായിരിക്കുമ്പോഴാണിത്.
ദുസ്സൂചനകളോടെ വിളിച്ചിരുന്ന കോളനി എന്ന പേര് രേഖകളിൽനിന്നടക്കം മാറ്റുകയും പട്ടികവിഭാഗക്കാർ താമസിക്കുന്ന ഇടങ്ങൾക്ക് ഉന്നതി/നഗർ എന്ന് പേരു നൽകുകയും ചെയ്‌തു. പട്ടികവിഭാഗക്കാരെ ക്ഷേത്രപൂജാരിമാരായി നിയമിക്കുക എന്ന ചരിത്ര തീരുമാനവും ഇൗ കാലത്തുണ്ടായി. പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിദ്യാഭ്യാസമാണ് ഏറ്റവും മികച്ച ഉപാധി എന്ന തിരിച്ചറിവിൽ എല്ലാ മേഖലയിലും പഠന സൗകര്യങ്ങളും സ്‌കോളർഷിപ്പുകളും ഏർപ്പെടുത്താനുമായി.
സ്കോളർഷിപ്പായി 3080.41 കോടി
വർഷം 5.5 ലക്ഷം പട്ടികവിഭാഗം വിദ്യാർഥികൾക്കാണ് വരുമാന പരിധിയില്ലാതെ പ്രീമെട്രിക്, പോസ്‌റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് നൽകുന്നത്. പ്രീപ്രൈമറി മുതൽ ഗവേഷണ പഠനങ്ങൾക്കുവരെയും പൈലറ്റ് പരിശീലനമടക്കമുള്ള തൊഴിലധിഷ്‌ഠിത കോഴ്‌സുകൾക്കും സ്‌കോളർഷിപ്പ് നൽകുന്നു. കഴിഞ്ഞ പത്തുവർഷംകൊണ്ട് 49,68,249 വിദ്യാർഥികൾക്കായി 3080.41 കോടി രൂപയാണ് സ്‌കോളർഷിപ്പ് ഇനത്തിൽ കൈമാറിയത്.










0 comments