print edition അന്ന് കടക്കെണി, ഇപ്പോൾ കടമെടുക്കണം; വായ്‌പാപരിധി വെട്ടിക്കുറയ്ക്കരുതെന്ന് അപേക്ഷിച്ച് സതീശൻ

മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോൾ
ഒ വി സുരേഷ്
Published on May 27, 2026, 02:49 AM | 1 min read
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനംവരെ കേരളത്തിന്റെ ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെ എതിർത്തിരുന്ന വി ഡി സതീശൻ മുഖ്യമന്ത്രിയായതോടെ എല്ലാം മറന്നു. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവയ്‌ക്കായെടുക്കുന്ന വായ്പയും ദേശീയപാതയ്‌ക്ക് ഭൂമിയേറ്റെടുക്കാനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെലവിട്ട ആറായിരം കോടിയും സംസ്ഥാനത്തിന്റെ വായ്‌പാപരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് വി ഡി സതീശന്റെ പുതിയ ആവശ്യം.
കേരളത്തിനുള്ള വായ്‌പാപരിധി വെട്ടിക്കുറച്ചതും ഫണ്ട് തടഞ്ഞുവയ്‌ക്കുന്നതുമായ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് തയ്യാറായിരുന്നില്ല. സംസ്ഥാനത്തിന്റെ ഇൗ പൊതു ആവശ്യങ്ങളുയർത്തി തിരുവനന്തപുരത്തും ഡൽഹിയിലും നടത്തിയ സത്യഗ്രഹങ്ങളോടും സഹകരിച്ചില്ല. യുഡിഎഫ് എംപിമാർ കേരളത്തോടുള്ള ഇൗ അവഗണന പാർലമെന്റിലും ഉന്നയിച്ചില്ല. കേരളത്തിനുവേണ്ടി ഒരുമിച്ചുനിൽക്കണമെന്ന എൽഡിഎഫ് സർക്കാരിന്റെ അഭ്യർഥനയെ എതിർക്കുകയും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയുമായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന സതീശൻ.
ദേശീയപാത അതോറിറ്റിയുടെ മാതൃകയിലാണ് റിസർവ് ബാങ്കിന്റെ അനുമതിയോടെ കിഫ്‌ബിക്കുവേണ്ടിയുള്ള കടമെടുക്കുന്നത്. 2022–23 സാമ്പത്തിക വർഷംമുതൽ കിഫ്ബിയുടെയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെയും കടമെടുപ്പുകളാണ് സംസ്ഥാനത്തിന്റെ പൊതു വായ്പാപരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചത്. 2021- – 22-ലെ 14,312.80 കോടി രൂപയുടെ കടമെടുപ്പാണ് കേന്ദ്രം പരിഗണിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ നേരത്തെ അനുവദിച്ച പരിധിയിൽനിന്ന് 5,944 കോടി രൂപ വീണ്ടും വെട്ടിക്കുറച്ചു. എന്നാൽ, ഇതിനെയൊന്നും എതിർക്കാൻ യുഡിഎഫ് തയ്യാറായിരുന്നില്ല.
മാത്രമല്ല, ബജറ്റിനു പുറത്തുള്ള ഇത്തരം വായ്‌പയെടുക്കലുകൾ കേരളത്തെ കടക്കെണിയിലാക്കുമെന്നുപറഞ്ഞ സതീശൻ വായ്‌പാപരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിയെ നിയമസഭയിലും പുറത്തും അനുകൂലിച്ചു. മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയ അദ്ദേഹം കേന്ദ്രധനമന്ത്രിയെ സന്ദർശിച്ച് എൽഡിഎഫ് സർക്കാരിന്റെ ആവശ്യങ്ങൾ ആവർത്തിച്ചിരിക്കുക യാണ്.











0 comments