97 കോടിയുടെ തട്ടിപ്; അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നിക്ഷേപകരുടെ സമരം

പ്രതീകാത്മക ചിത്രം
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 97 കോടിയോളം രൂപയുടെ തട്ടിപ് നടത്തുന്നതിനായി ഭരണസമിതിയെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ സമരം തുടങ്ങും. ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുൻപിലും, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിലും നിക്ഷേപസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് ഒന്ന് മുതൽ അഞ്ചു വരെ നിരാഹാര സമരം ആരംഭിക്കും.
സർക്കാർ ഉറപ്പിൽ സംഘത്തിൽ പണം നിക്ഷേപിച്ചവരെ സഹകരണ വകുപ്പ് വീണ്ടും വഞ്ചിക്കുകയാണ്. വ്യാജ വായ്പ എടുത്തവർക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് ഇപ്പോൾ സഹകരണ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. നിക്ഷേപകരെ വഞ്ചിച്ച പ്രസിഡന്റ് പി ടി പോൾ മരിച്ചിട്ട് ഒന്നര വർഷത്തോളമായി. നിക്ഷേപകർക്ക് തുക തിരിച്ച് കിട്ടാൻ നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ച് കേസന്വേഷണം നടത്തുന്നുണ്ട്.
അഞ്ച് ഭരണസമിതി അംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തതല്ലാതെ നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടി മുന്നോട്ടു പോയിട്ടില്ല. നിക്ഷേപകർ പരാതികളുമായി ഓഫിസുകളും കോടതികളും കയറി നടക്കുന്നതല്ലാതെ പ്രയോജനമില്ല. വായ്പാ തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യാനോ. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യാനോ അധികാരികൾ തയ്യാറാകുന്നില്ല.
വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെ വരെ പേരിലും, മരണപ്പെട്ട വ്യക്തിയുടെ പേരിലും തുക തട്ടിയിട്ടുണ്ട്. സംഘത്തിൽ കഴിഞ്ഞ മാർച്ച് വരെ 120 കോടി വായ്പ ബാക്കി നിൽപ്പുള്ളതിൽ, 97 കോടിയുടെ വ്യാജ വായ്പകളാണ്. വ്യാജവായ്പകളിൽ സംഘത്തിന് ഒരു വിധത്തിലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത 33 കോടി രൂപയുടെ വായ്പകളുണ്ട്. സംഘത്തിൽ നിന്നും പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകിയിട്ടുള്ള ഒന്നര കോടി രൂപയുടെ വിവിധ വായ്പകളുടെ ഒരു രേഖകളുമില്ല. കഴിഞ്ഞ മാർച്ച് വരെ 106 കോടിയുടെ നിക്ഷേപമുണ്ട്.
ഇതിനിടയിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ആക്ടിങ് സെക്രട്ടറി രാജിവെച്ചു. പകരം സഹകരണ വകുപ്പിൽ നിന്ന് ആരെയും നിയമിക്കുന്നുമില്ല. അധികാരികളുടെ ഒളിച്ചുകളിയാണ് ഇതിന്റെ പിന്നിലുള്ള തെന്ന് സംരക്ഷണ സമിതി പറയുന്നു. സംഘംനടത്തിപ്പിനും വായ്പ എടുത്തവരുടെ സ്വത്തുവഹകൾ കണ്ടുകെട്ടുന്നതിനും അടിയന്തിരമായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Related News
.










0 comments