print edition 88 ഡ്രൈവർ നിയമനങ്ങളും വെട്ടി ; "കിളയ്ക്കാൻ പോകൂ'വെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

എസ് കിരൺ ബാബു
Published on Sep 04, 2026, 01:30 AM | 1 min read
തിരുവനന്തപുരം : മോട്ടോർ വാഹനവകുപ്പിലെ 88 താൽക്കാലിക ഡ്രൈവർ തസ്തിക ഒഴിവാക്കി, പിഎസ്‍സി വഴി നിയമനം നൽകണമെന്ന ട്രാൻസ്‌പോർട്ട് കമീഷണറുടെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ഇതോടെ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് റാങ്ക് പട്ടികയിലെ നൂറുകണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷ പൊലിഞ്ഞു.
പിഎസ്‌സി വഴി നിയമനം ആവശ്യപ്പെട്ട് ബുധനാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലെത്തിയ ഉദ്യോഗാർഥികളോട്, "എത്ര സമരം ചെയ്‌താലും നിങ്ങൾക്ക് പണിയൊന്നും തരില്ല, കിളയ്ക്കാൻ പൊയ്‌ക്കോ’ എന്നാണ് ഓഫീസിലെ ഉന്നതൻ പറഞ്ഞത്. ഗതാഗതമന്ത്രി സി പി ജോണിന്റെ ഓഫീസിലും സമാന അനുഭവമാണ് ഉണ്ടായതെന്ന് പിഎസ്‍സി ഡ്രൈവർ റാങ്ക് ലിസ്റ്റ് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഒമ്പത് ജില്ലയിൽ റാങ്ക് പട്ടികകളുടെ കാലാവധി ഈ മാസം അവസാനിക്കും. മറ്റ് ജില്ലകളിലേത് നവംബറിലും. മോട്ടോർവാഹന വകുപ്പിൽ 86 സ്ഥിരം ഡ്രൈവർ തസ്‌തികയാണ് നിലവിലുള്ളത്. എന്നാൽ, വിവിധ ഓഫീസുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും എൻഫോഴ്സ്-മെന്റ് ആവശ്യങ്ങൾക്കുമായി 88 താൽക്കാലിക ഡ്രൈവർമാരെ അധികം നിയമിച്ചിട്ടുണ്ട്. ഇവരുടെ സേവനം തുടരണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. സ്ഥിരംജീവനക്കാരുടെ സേവനം റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ ആവശ്യമാണെന്ന് ഗതാഗത കമീഷണറും ശുപാർശ ചെയതിട്ടുണ്ട്. യുവജനങ്ങളെ അപമാനിച്ച് തെരുവിലേക്ക് തള്ളിയിടുന്ന സർക്കാര്‍ നയത്തിനെതിരെ പ്രതിഷേധിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.










0 comments