ആലുവ ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്
print edition 6 മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി

പ്രതീകാത്മക ചിത്രം
ആലുവ: ആറുമാസം പ്രായമുള്ള കുഞ്ഞിന് ആലുവ ജില്ലാ ആശുപത്രിയിൽ അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. അശ്രദ്ധമൂലം മനുഷ്യജീവന് അപകടം വരുത്തിയതിന് ഡോ. ഹബ്‌ന റുബ്ഷിക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. അമിത അളവിൽ മരുന്ന് നൽകിയതിനെത്തുടർന്ന് കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌ങ്ങൾ ഉണ്ടായതായി കുടുംബം പരാതിയിൽ പറഞ്ഞു.
ഒരാഴ്ചമുമ്പാണ് കുഞ്ഞിന് പ്രതിരോധ വാക്‌സിൻ എടുക്കാൻ മാതാപിതാക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പിനുശേഷം സാധാരണ കണ്ടുവരുന്ന പനി നിയന്ത്രിക്കാൻ നൽകിയ മരുന്നിന്റെ അളവ് കൂടിയതാണ് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് കുടുംബം പറയുന്നു. സ്ഥിതി ഗുരുതരമായ കുഞ്ഞിനെ അടിയന്തരമായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം 80,000 രൂപ ചെലവായതായും മാതാപിതാക്കൾ പറഞ്ഞു.
കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തശേഷമാണ് പൊലീസിൽ പരാതി നൽകിയത്. കുഞ്ഞിന്റെ തൂക്കം രേഖപ്പെടുത്തിയതിൽ ആശുപത്രിയിൽ വന്ന പിഴവാണ് അമിത അളവിൽ മരുന്ന് നൽകാൻ കാരണമെന്നാണ് നിഗമനം. അമിത അളവിൽ മരുന്ന് നൽകിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.











0 comments