കൊച്ചിയിൽ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, അന്വേഷണം അങ്കണവാടി ടീച്ചറിലേയ്ക്കും

പ്രതി കാശിനാഥ്, പ്രതീകാത്മക ചിത്രം
കൊച്ചി: അങ്കണവാടിയിൽ മൂന്നര വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ 20 കാരൻ കാശിനാഥിനെ ആലുവയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. അങ്കണവാടി ടീച്ചറുടെ മകൻ കൂടിയാണ് അറസ്റ്റിലായ കാശിനാഥ്. പ്രതി സ്ഥിരമായി അങ്കണവാടിയിൽ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അങ്കണവാടികളിൽ അനുവദിച്ചിട്ടുള്ള ആളുകൾ അല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് പ്രതി ദിവസവും അങ്കണവാടിയിൽ എത്തിയിരുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അങ്കണവാടി ടീച്ചറിലേയ്ക്കും നീണ്ടു. മകന്റെ പ്രവർത്തിക്ക് അമ്മയുടെ അറിവുണ്ടായിരുന്നോ എന്നറിയുന്നതിനായി അമ്മയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പ്രാഥമിക അന്വേണത്തിൽ തനിക്ക് അറിവില്ലെന്നാണ് ഇവർ പറഞ്ഞിട്ടുള്ളതെങ്കിലും വിശദമായി ചോദ്യംചെയ്യും.
കേസന്വേഷണത്തിന്റെ ഭാഗമായി അങ്കണവാടിയിലെ ഹെൽപ്പറുടെ മൊഴിയും രേഖപ്പെടുത്തും. കൊച്ചി കോർപറേഷൻ പരിധിയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി വീട്ടുകാർ കണ്ടെത്തിയത്. പിന്നാലെ പരാതി നൽകുകയായിരുന്നു.










0 comments